തിരുവനന്തപുരം: സിനിമ കാണാൻ തിയേറ്ററിൽ വിലക്കില്ല. മാളുകളിൽ ആളുകൾ കൂടുന്നതിന് വിലക്കില്ല. പക്ഷേ, സ്റ്റേജിൽ നാടകം അടക്കമുള്ള കലാപരിപാടികൾ നടത്താൻ പാടില്ല. മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽത്തന്നെ സ്റ്റേജ് പരിപാടികൾക്ക് വിലക്കേർപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി പ്രോഗ്രാമില്ലാതെ കഷ്ടപ്പെട്ട കലാകാരന്മാരാണ് വീണ്ടും വെട്ടിലായത്.
കൊവിഡ് രൂക്ഷമായ മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് പരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ട്.
നിലവിൽ മഹാബലിപുരത്ത് ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ നടക്കുന്നുണ്ട്. ചെന്നൈ ടൂറിസമാണ് സംഘാടകർ. കേരളത്തിൽ നിന്നുള്ള കലാകാരന്മാരടക്കം പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ കൊറിയോഗ്രഫി ഫെസ്റ്റിവൽ അഗർത്തലയിൽ നടന്നത് മൂന്നാഴ്ച മുൻപാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുത്തിരുന്നു. എന്നാൽ, കേരളത്തിൽ പല കലാകാരൻമാർക്കും കുടുംബം പോറ്റാൻ കൂലിപ്പണി ചെയ്യേണ്ടിവരുന്നു. സർക്കാരോ സാംസ്കാരിക വകുപ്പോ സ്റ്റേജ് കലാകാരൻമാർക്കായി ഒന്നും ചെയ്യുന്നില്ല. പദ്മശ്രീ നൽകി രാജ്യം ആദരിച്ച കലാമണ്ഡലം ഗോപിയാശാന് പെൻഷൻ കിട്ടാൻ കത്തു നൽകേണ്ട സ്ഥിതി വന്നു.
സിനിമയ്ക്ക് മാത്രമാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഈ വേർതിരിവിനെതിരെ സൂര്യ കൃഷ്ണമൂർത്തി രംഗത്തെത്തി.
......................................................
`തിയേറ്ററിൽ ഒന്നിടവിട്ട സീറ്റുകളിൽ ഇരുന്ന് സിനിമ കാണാമെങ്കിൽ സ്റ്റേജിലും അങ്ങനെ പരിപാടി നടത്താമല്ലോ. എല്ലാം മനുഷ്യർ തന്നെയല്ലേ. നൃത്തമോ സംഗീതക്കച്ചേരിയോ കഥകളിയോ നാടകമോ നടക്കുമ്പോൾ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും വരുമാനം ലഭിക്കുന്നുണ്ട്. അതൊന്നും ഓർക്കാതെയുള്ള നടപടി ശരിയല്ല. നിയമത്തിനുള്ളിൽ നിന്ന് പരിപാടി നടത്താൻ അനുവദിക്കണം.'
-സൂര്യ കൃഷ്ണമൂർത്തി
`സ്റ്റേജ് കലാകാരന്മാരുടെ കൂട്ടായ്മ രൂപീകരിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിപാടി നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്.'
-മധു ഗോപിനാഥ്, വക്കം സജീവ്
സമുദ്ര നടനം കലാകാരൻമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |