പറവൂർ: കൊവിഡ് ബാധിച്ച് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് (42) നിര്യാതനായി. ഹൃദയാഘാതം മൂലം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു മരണം. മൂന്നാഴ്ചയായി ചികിത്സയിലായിരുന്ന വിപിൻചന്ദ് ഇതിനിടെ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.
2005ൽ ഇന്ത്യാവിഷനിലൂടെ ദൃശ്യമാദ്ധ്യമ രംഗത്തെത്തിയ വിപിൻ 2012ലാണ് മാതൃഭൂമി ന്യൂസ് ചാനലിൽ ചേർന്നത്. ആലങ്ങാട് കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ. സംസ്കാരം നടത്തി.
മകന്റെ പഠനം ആദിശങ്കര ട്രസ്റ്റ് ഏറ്റെടുക്കും
വിപിൻ ചന്ദിന്റെ ഏക മകൻ എട്ടു വയസുകാരൻ മഹേശ്വറിന്റെ വിദ്യാഭ്യാസച്ചുമതല കാലടി ആദിശങ്കര ട്രസ്റ്റും ആദിശങ്കര ഇൻസ്റ്റിറ്റ്യൂഷനും ഏറ്റെടുക്കും. കൊവിഡ് കാലത്ത് ജീവൻ പണയംവച്ചും ജോലി ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് ഈ തീരുമാനമെന്ന് മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ. ആനന്ദ് പറഞ്ഞു. വിപിൻ ചന്ദിന്റെ വീട് സന്ദർശിച്ച് ഇതു സംബന്ധിച്ച സമ്മതപത്രം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |