തിരുവനന്തപുരം: പ്രതിദിന കൊവിഡ് പകർച്ച നാൽപതിനായിരം കടക്കുകയും പകർച്ച 25.69 ശതമാനമായി വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാതെ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗുരുതരാവസ്ഥ കണക്കിലെടുത്ത് കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി കുടിശിക പിരിവും, ബാങ്ക് വായ്പാ തവണയും കുടിശിക പിരിവുകളും രണ്ടുമാസത്തേക്ക് നിറുത്താൻ അദ്ദേഹം നിർദ്ദേശിച്ചു.
പ്രതിദിന കൊവിഡ് അവലോകനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. 41,953 പേർക്ക് പുതുതായി രോഗം ബാധിച്ചു. എല്ലാ കണക്കുകളും വർദ്ധിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. നിലവിൽ കർക്കശമായ നിയന്ത്രണങ്ങൾ ഉണ്ട്. അത് കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ് - അദ്ദേഹം പറഞ്ഞു.
മെഡിക്കൽ വിദ്യാർത്ഥികളും രംഗത്തിറങ്ങും
വാർഡ് സമിതികളിലും റാപിഡ് റെസ്‌പോൺസ് ടീമിലും പ്രദേശത്തെ മെഡിക്കൽ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്‌ത റിട്ടേണിംഗ് ഓഫീസർമാരെ നേരത്തേ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരെയും ഉൾപ്പെടുത്താൻ തീരുമാനമായി.
കെ.എം.എസ്. സി എൽ, കൺസ്യൂമർഫെഡ്, സപ്‌ളൈകോ തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒ.കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവർക്കും അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.
ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ / ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്. ലോഡ്‌ജ്, ഹോസ്റ്റലുകൾ എന്നിവ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആക്കി മാറ്റുന്നത് ത്വരിതപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |