സ്റ്റേറ്റ് ആർ.ആർ.ടി അടിയന്തര യോഗം ചേർന്നു
തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ആർ.ടി.പി.സി.ആർ പരിശോധനാഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും അതനുസരിച്ച് നിരീക്ഷണം ശക്തമാക്കാനും മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ അടിയന്തര യോഗത്തിൽ തീരുമാനിച്ചു. നിലവിൽ ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ 24മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സാഹചര്യമുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ രൂപീകരിച്ച സർവയലൻസ്, ഇൻഫ്രാസ്‌ട്രക്ച്ചർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്, മെറ്റീരിയൽ മാനേജ്‌മെന്റ്, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഓക്‌സിജൻ, വാക്‌സിനേഷൻ മാനേജ്‌മെന്റ്, പോസ്റ്റ് കൊവിഡ് മാനേജ്‌മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആർ.ആർ.ടി കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
ആശുപത്രികളെ നിരീക്ഷിക്കാൻ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി.പോസിറ്റീവായവരുടെ വിവരങ്ങൾ ഈ കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. സ്വകാര്യ ആശുപത്രികളെക്കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ ഫീൽഡ് ആശുപത്രികൾ സജ്ജമാക്കും. ആവശ്യമെങ്കിൽ ആയുഷ് വകുപ്പ് ജീവനക്കാരുടെ സേവനം കൂടി ഉപയോഗിക്കും.
മരുന്നിൽ ആശങ്കവേണ്ട
സുരക്ഷാ ഉപകരണങ്ങൾക്കും മരുന്നുകൾക്കും ക്ഷാമമില്ലെന്ന് യോഗം വിലയിരുത്തി. ഓക്സിജൻ സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതൽ ആംബുലൻസ് സൗകര്യം സജ്ജമാക്കും. സംസ്ഥാനത്ത് വാക്‌സിനും സ്റ്റോക്കുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് വേഗത്തിൽ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |