താലൂക്ക് ആശുപത്രികളിൽ 5 വെന്റിലേറ്റർ കിടക്കകൾ
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ഒ. പി
യാത്രാ പാസ് നിബന്ധനകൾ കർശനമാക്കും
തിരുവനന്തപുരം: പ്രതിരോധ ശ്രമങ്ങളെ മറികടന്ന് കൊവിഡ് തരംഗം പടരവേ, രോഗബാധിതർക്ക് കൂടുതൽ ചികിത്സാ സൗകര്യമൊരുക്കിയും, വൈറസ് വ്യാപനം പിടിച്ചുകെട്ടാൻ ലോക്ക് ഡൗൺ കാലയളവിലെ യാത്രാ നിയന്ത്രണം കൂടുതൽ കർശനമാക്കിയും സർക്കാരിന്റെ കരുതൽ നടപടി.
രോഗവ്യാപനം അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പുള്ള ഈ മാസം 31വരെ സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്‌ക്കായിരിക്കും മുൻഗണന. മറ്റു രോഗങ്ങൾക്കുള്ള ചികിത്സ അടിയന്തര സ്വഭാവം പരിഗണിച്ചു മാത്രം മതിയെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികൾ കൊവിഡ് ഒ.പി തുടങ്ങാനും, ഓക്‌സിജൻ കിടക്കകളും, ഐ.സി.യുവും 50 ശതമാനമായി വർദ്ധിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, അത്യാവശ്യ യാത്രയ്‌ക്കുള്ള പൊലീസ് പാസ് അനുവദിക്കുന്നത് കൂടുതൽ കർശനമാക്കും. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട സൗകര്യം ദുരുപയോഗം ചെയ്യുന്നവർക്കും, അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്കുമെതിരെ കർശന നടപടിയുണ്ടാകും.
പനി ക്ലിനിക്കുകൾ ഇനി കൊവിഡിന്
സർക്കാർ ആശുപത്രികളിലെ പനി ക്ലിനിക്കുകൾ ഇനി കൊവിഡ് ക്ലിനിക്കുകൾ. പരിശോധനയും മരുന്നും ഉറപ്പാക്കും
എല്ലാ താലൂക്ക് ആശുപത്രികളിലും ഓക്‌സിജൻ കിടക്കകളും അഞ്ച് വെന്റിലേറ്റർ കിടക്കകളും അടിയന്തരമായി സജ്ജമാക്കും
കിടപ്പുരോഗികൾ കൊവിഡ് ബാധിതരായാൽ വീടുകളിൽ ഓക്‌സിജൻ കോൺസെൻട്രേറ്റുകൾ. ചുമതല വാർഡ് സമിതികൾക്ക്
ആരോഗ്യപ്രവർത്തകർ ഒറ്റത്തവണ ഉപയോഗിക്കുന്ന ഗൗൺ, ഗ്ലൗസ്, എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം
പാസിന് ഇടി: ഒറ്റ ദിവസം അപേക്ഷകർ 1.75 ലക്ഷം
അത്യാവശ്യ യാത്രയ്‌ക്ക് ഓൺലൈൻ പാസ് സംവിധാനം ആരംഭിച്ചതിനു ശേഷമുള്ള 24 മണിക്കൂറിനിടെ ഒന്നേമുക്കാൽ ലക്ഷത്തിലധികം പേരാണ് വെബ് സൈറ്റിലേക്ക് തള്ളിക്കയറിയത്. കൂട്ടത്തിരക്കിൽ സൈറ്റ് പലപ്പോഴും സ്തംഭിച്ചു. ഒരേസമയം 5000 പേർക്ക് pass.bsafe.kerala.gov.in എന്ന സൈറ്റിൽ അപേക്ഷിക്കാം.
പാസ് വേണ്ടത് ആർക്കെല്ലാം?
വീട്ടുജോലി,നിർമ്മാണ ജോലി, തൊഴിലുറപ്പ് തുടങ്ങിയവയ്ക്കു പോകാൻ
അത്യാവശ്യ സന്ദർശനങ്ങൾക്കും മറ്റ് അപ്രതീക്ഷിത യാത്ര വേണ്ടിവരുമ്പോഴും
വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട യാത്രകൾക്ക് പാസ് വേണ്ട
അടുത്തുള്ള കടയിൽ പോയി സാധനം വാങ്ങാൻ പൊലീസ് പാസ് വേണ്ട
തുറക്കാൻ അനുമതിയുള്ള സർക്കാർ ഓഫീസിലെത്താൻ തിരിച്ചറിയൽ കാർഡ് മതി
പാസ് നൽകുന്നത് ഇങ്ങനെ
അപേക്ഷയിലെ വിവരങ്ങൾ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിക്കും
പൊലീസ് കൺട്രോൾ സെന്ററിൽ പരിശോധിച്ച ശേഷമാണ് അനുമതി
അപേക്ഷയുടെ സ്റ്റാറ്റസ് വെബ്‌സൈറ്റിൽ പരിശോധിക്കാം
യാത്രാപാസ് ഡൗൺലോഡ് ചെയ്‌തോ സ്‌ക്രീൻഷോട്ടോ ഉപയോഗിക്കാം
പാസിനൊപ്പം തിരിച്ചറിയൽ രേഖയും പരിശോധനയ്ക്ക് ലഭ്യമാക്കണം
കൊവിഡ് : കേരളത്തിന് കേന്ദ്രത്തിന്റെ 240.6 കോടി
25 സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 8923.8 കോടി
ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ നേരിടുന്നതിന് 25 സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 8923.8 കോടി രൂപ കേന്ദ്രസർക്കാർ മുൻകൂറായി അനുവദിച്ചു. കേരളത്തിന് 240.6 കോടി രൂപ ലഭിക്കും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കാണ് ധനമന്ത്രാലയം തുക അനുവദിച്ചത്. പ്രാദേശിക ആവശ്യങ്ങൾക്കുള്ള 2021-22 വർഷത്തെ ഗ്രാന്റിന്റെ ജൂണിലെ ആദ്യ ഗഡുവാണ് മുൻകൂറായി അനുവദിച്ചത്. ഈ തുക കൊവിഡ് പ്രതിരോധത്തിനും സമാശ്വാസ നടപടികൾക്കുമായി വിനിയോഗിക്കാം. ആന്ധ്ര, അരുണാചൽ,അസാം, ബീഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ, ജാർഖണ്ഡ്, കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം,ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, തെലങ്കാന, ത്രിപുര, യു.പി, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് കേരളത്തെ കൂടാതെ തുക ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |