തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം വരവ് ഉണ്ടാകുമെന്ന് ആരോഗ്യവിഗ്ദ്ധർ. കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്നതും രോഗപ്രതിരോധശേഷിയെ മറികടക്കുന്ന തരത്തിൽ ജനിതകവ്യതിയാനം സംഭവിക്കുന്നതുമായ വൈറസുകളാണ് പുതിയ തരംഗത്തിന് കാരണമാകുന്നത്. നിലവിലെ സാഹചര്യത്തിൽ രണ്ട് സാദ്ധ്യതകളുണ്ടെന്നും അതിൽ ഒന്നിലൂടെ അടുത്ത വ്യാപനഘട്ടം തുടങ്ങുമെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നതിനു മുൻപ് അടുത്ത തരംഗമുണ്ടാകുന്നതാണ് ആദ്യ സാദ്ധ്യത. നിലവിലെ രോഗവ്യാപനം പരമാവധി ശമിച്ചതിനുശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ് രണ്ടാമത്തെ സാദ്ധ്യത. ആദ്യ സാദ്ധ്യത ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അത്തരമൊരു സ്ഥിതി ഉണ്ടായാൽ ആശുപത്രികളും മറ്റ് ആരോഗ്യസംവിധാനങ്ങളും പ്രതിസന്ധിയിലാകും. അതിനാൽ മൂന്നാം തരംഗം ഉണ്ടാകുന്നത് ദീർഘിപ്പിക്കണം. അതിനായി ആൾക്കൂട്ടങ്ങളും ഇടപഴകലുകളും പരമാവധി ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
ഓണം വന്നു, ജാഗ്രത വേണം
ആഗസ്റ്റിൽ ഓണം വരികയാണെന്നും കഴിഞ്ഞ വർഷത്തേതുപോലെ ഓണത്തിനു ശേഷം രോഗവ്യാപനം കൂടുന്ന സാഹചര്യമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കർശമായ ജാഗ്രത ഇക്കുറി വേണം. ആഘോഷഘട്ടങ്ങൾ രോഗവ്യാപനം വർദ്ധിക്കാനുള്ള അവസരമായി മാറാതിരിക്കാൻ ശ്രദ്ധിക്കണം.
രോഗവ്യാപനം താഴേക്ക്, മരണം കുറയുന്നില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞതിന് പിന്നാലെ രോഗവ്യാപന നിരക്കിൽ ആശ്വാസം. ഇന്നലെ 12,617 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72%. 141 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 12,295 ആയി. അതേസമയം ചികിത്സയിലുള്ളവർ തിങ്കളാഴ്ച ഒരുലക്ഷത്തിൽ താഴെ എത്തിയെങ്കിലും ഇന്നലെ വീണ്ടും ഉയർന്നു. 1,00,437 പേരാണ് ഇനി ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11,719 പേർ സമ്പർക്കരോഗികളാണ്. 766 പേരുടെ ഉറവിടം വ്യക്തമല്ല. 60 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ. 72 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 11,730 പേർ രോഗമുക്തി നേടി.
മലപ്പുറം മുന്നിൽ
ഒരിടവേളയ്ക്ക് ശേഷം രോഗവ്യാപനത്തിൽ വീണ്ടും മലപ്പുറം മുന്നിൽ. ഇന്നലെ ജില്ലയിൽ 1603 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂർ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂർ 580, പത്തനംതിട്ട 441, കാസർകോട് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 28,29,460.
മൂന്ന് പേർക്കുകൂടിഫംഗസ്
സംസ്ഥാനത്ത് ഇന്നലെ പുതുതായി മൂന്ന് പേർക്കുകൂടി ഫംഗസ് അഥവാ മ്യൂക്കർ മൈകോസിസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം രോഗികൾ 79 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |