തിരുവനന്തപുരം: പണം നൽകി കൊവിഷീൽഡ് വാക്‌സിനെടുക്കുന്നവർക്ക് രണ്ടാം ഡോസിനുള്ള കാലതാമസം ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ അടിയന്തര നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളും രംഗത്ത്. എന്നാൽ വാക്‌സിനേഷൻ സംബന്ധിച്ച വിഷയങ്ങളിൽ നാഷണൽ എക്‌പേർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കൊവിഡ് (നെഗ്‌വാക്) എന്ന വിദഗ്‌ദ്ധ സമിതിയാണ് കേന്ദ്രസർക്കാരിന് ശുപാർശ നൽകുന്നത്. സമിതിയുടെ ശുപാർശ പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകേണ്ടത്. നിലവിൽ 84 ദിവസത്തിന് ശേഷം മാത്രമേ കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസെടുക്കാൻ കഴിയൂ.
പ്രവാസികൾക്ക് രണ്ടാം ഡോസ് എടുക്കുന്നതിനുള്ള ദൈർഘ്യം കേന്ദ്ര സർക്കാർ കുറച്ചപ്പോഴും ഇത് ദുരുപയോഗം ചെയ്യുമെന്ന കാരണത്താൽ സ്വകാര്യ ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നില്ല.
ദൈർഘ്യം കൂടുന്നു, രോഗികളും
കൊവിഷീൽഡ് രണ്ടാം ഡോസെടുക്കാൻ 84ദിവസം കാത്തിരിക്കേണ്ടതിനാൽ ഇക്കാലയളവിൽ നിരവധി പേരെ കൊവിഡ് ബാധിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ബാധിച്ചാൽ 90 ദിവസത്തിന് ശേഷമേ വാക്‌സിനെടുക്കാവൂ.
'കൊവാക്‌സിൻ ക്ഷാമമുണ്ടായിരുന്ന കാലത്താണ് കാലാവധി നീട്ടിയത്. കോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രസർക്കാർ ദൈർഘ്യം കുറയ്‌ക്കുമെന്നാണ് പ്രതീക്ഷ".
- ഡോ. ഇ.കെ. രാമചന്ദ്രൻ,
ട്രഷറർ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ
'രണ്ട് ഡോസുകൾക്കിടയിലുള്ള ദൈർഘ്യം കൂട്ടിയാൽ ഫലപ്രാപ്തിയുണ്ടെന്നതിന് ശാസ്ത്രീയ പിൻബലമുണ്ട്. നേരത്തെ എടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല.'
- ഡോ. ടി.എസ്. അനീഷ്,
സംസ്ഥാന കൊവിഡ് വിദഗ്‌ദ്ധ സമിതി അംഗം
കൊവിഷീൽഡ്ഇടവേള കുറച്ചതിൽ അപ്പീൽ
കൊച്ചി: കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാൻ കഴിയുന്ന വിധത്തിൽ കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ കേന്ദ്ര സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി ഹൈക്കോടതിയിലെ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ ഓൺലൈനിൽ ചർച്ച നടത്തിയാണ് തീരുമാനിച്ചത്.
വിദേശത്തേക്ക് ജോലിക്കും പഠനത്തിനും പോകുന്നവർക്ക് രണ്ടാം ഡോസിന്റെ ഇടവേളയിൽ ഇളവു നൽകുകയും ഇന്ത്യയിൽ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഇളവ് നിഷേധിക്കുകയും ചെയ്യുന്നത് വിവേചനമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. പണം മുടക്കി വാക്‌സിൻ എടുക്കുന്നവർക്ക് അതിനുള്ള അവസരം നൽകണമെന്നാണ് കോടതി നിർദേശം. തൊഴിലാളികൾക്കായി വില കൊടുത്തു വാങ്ങിവച്ചിരിക്കുന്ന വാക്‌സിൻ നൽകാൻ അനുമതി തേടി കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി വിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |