തൃശൂർ: ഒരു കാൽ മുറിച്ചതോടെ എഴുനേൽക്കാനാവാതായ മണിക്കുട്ടി കൃത്രിമക്കാലിൽ മേയാനിറങ്ങുന്നതു കാണുമ്പോൾ
മനസ് നിറയുന്നത് മണലൂർ കുണ്ടുകുളത്തിൽ ഡേവിസിനും കുടുംബത്തിനും മാത്രമല്ല. മൂന്ന് വയസുകാരി വെച്ചൂർ പശുവിനെ അറവിന് കൊടുക്കാതെ രക്ഷിച്ചതിലുള്ള സന്തോഷം നാട്ടുകാരും പങ്കിടുന്നു.
ഒരു വർഷം മുൻപ് നായ്ക്കളുടെ ആക്രമണത്തിൽ വിറളിപിടിച്ച മണിക്കുട്ടി തെങ്ങിനു ചുറ്റും ഓടി. കാലിൽ കയർ ചുറ്റിവരിഞ്ഞ് വീണു. കയർ മുറുകിയ ഭാഗം നീർകെട്ടി തൊലി പോയി.
വെറ്ററിനറി സർവകലാശാലയിൽ പരിശോധിച്ചപ്പോൾ കാൽ മുറിക്കണമെന്നായി. മുറിച്ച ഭാഗത്ത് ഡോക്ടർമാർ കട്ടിയുള്ള പാഡ് വച്ച് ബാൻഡേജിട്ടു. എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത മണിക്കുട്ടിയെ സ്വന്തം കുഞ്ഞിനെയെന്നപോലെ വീട്ടുകാർ പരിചരിച്ചു. ദിവസവും മരുന്നു വച്ചുകെട്ടി. ഇടയ്ക്കിടെ താങ്ങിനിറുത്തി. കാണുന്നവരൊക്കെ ചോദിച്ചു, അറവുകാർക്ക് കൊടുത്തുകൂടേ? വെറ്ററിനറി ഡോക്ടർമാർ നിർദ്ദേശിച്ചതും അതായിരുന്നു. പക്ഷേ, ഡേവിഡിനും കുടുംബത്തിനും അതിനായില്ല, മനുഷ്യരെപ്പോലെ കൃത്രിമക്കാൽ വായ്ക്കാനാവുമോ എന്നായിരുന്നു ആലോചന. അത്രയ്ക്ക് ഇഷ്ടത്തോടെ വളർത്തിയതാണ് ഒന്നര വയസുള്ളപ്പോൾ വാങ്ങിയ മണിക്കുട്ടിയെ.
മനുഷ്യന് കൃത്രിമക്കാൽ നിർമ്മിക്കുന്ന തൃശൂരിലെ കിറ്റ് കാറ്റ് ഓർത്തോട്ടിക്‌സ് ആൻഡ് പ്രോസ്‌തെറ്റിക്‌സ് സെന്ററിലെത്തി ആവശ്യം അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ അവർ കൃത്രിമക്കാൽ നിർമ്മിച്ചു. കഴിഞ്ഞ മാസം അത് ഘടിപ്പിച്ചു. പിറ്റേന്ന് 50 മീറ്റർ നടത്തിച്ചു. വേച്ചു വേച്ചാണെങ്കിലും മണിക്കുട്ടി ഇപ്പോൾ നടത്തയ്ക്ക് വേഗം കൂട്ടുന്നു; വീട്ടുകാരുടെ മൃഗസ്നേഹത്തിന്റെ കരുത്തിൽ.
`മൃഗങ്ങൾക്ക് കൃത്രിമക്കാൽ വച്ചിട്ടുണ്ടെങ്കിലും 18 ഇഞ്ച് നീളത്തിൽ ഘടിപ്പിച്ചത് ആദ്യമാണ്. ഫ്ലക്‌സി ഷീറ്റ് കൊണ്ട് ഉറപ്പിനായി മുട്ടിന് മുകളിലേക്ക് പിടിത്തം കൊടുത്താണ് നിർമ്മിച്ചത്. പരീക്ഷണം വിജയിച്ചതിൽ സന്തോഷം.'
-സുശാന്ത്,
കിറ്റ് കാറ്റ് ഓർത്തോട്ടിക്‌സ്
തൃശൂർ
`കുടുംബാംഗത്തെ പോലെയാണ് മണിക്കുട്ടി. തുച്ഛമായ തുക വാങ്ങി കൃത്രിമക്കാൽ ഘടിപ്പിച്ച സുശാന്തിന് നന്ദി.'
-ഡേവിസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |