തിരുവനന്തപുരം: ഇന്ത്യയുടെ സാർവത്രിക സൗജന്യ വാക്സിനേഷൻ നയം പ്രധാനമന്ത്രിയുടെ പുതിയ വാക്സിൻ നയപ്രഖ്യാപനത്തിലൂടെ അട്ടിമറിച്ചത് പ്രതിഷേധാർഹമാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് പ്രമേയത്തിൽ പറഞ്ഞു. മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനം പേർക്ക് മാത്രമേ വാക്സിനേഷൻ നൽകാനായുള്ളൂ. സൗജന്യമായി നൽകാമെന്ന വാഗ്ദാനം കാറ്റിൽ പറത്തി വാക്സിനുകൾ മരുന്നു കമ്പനികൾ നിശ്ചയിക്കുന്ന വിലയിൽ വിൽക്കാൻ മോദി സർക്കാർ അനുവാദം കൊടുത്തിരിക്കുന്നു.
കേന്ദ്രത്തിന് 150 രൂപയ്ക്ക് ലഭിക്കുന്ന വാക്സിൻ സംസ്ഥാന സർക്കാർ 400 രൂപക്ക് വാങ്ങി വിതരണം ചെയ്യാനാണ് കേന്ദ്ര നിർദ്ദേശം. സംസ്ഥാനങ്ങൾ വലിയ വില കൊടുത്ത് വാക്സിൻ വാങ്ങി വിതരണം ചെയ്യണമെന്ന് പറയുമ്പോഴും കേരളത്തിൽ വാക്സിൻ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വാക്സിന്റെ വില വർദ്ധന വൻ സാമ്പത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കും. എ.കെ. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |