തിരുവനന്തപുരം: സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളായതിനാൽ പരിചയ സമ്പന്നരായവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കാൻ പാർട്ടി തീരുമാനം.
നേരത്തേ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നവരാണിവർ. റവന്യുമന്ത്രി കെ. രാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പി.വി. മനോജിനെ നിയമിച്ചു. സ്പെഷ്യൽ സെക്രട്ടറി പദവിയിലുള്ള മനോജ് മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രൈവറ്ര് സെക്രട്ടറിയായിരുന്നു. 2006-11ൽ ഭക്ഷ്യമന്ത്രിയായിരുന്ന സി. ദിവാകരന്റെ അഡിഷണൽ പ്രൈവറ്റ്സെക്രട്ടറിയായും പ്രവർത്തിച്ചു.
കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയും ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുമായ വിനോദ് മോഹനെ നിയമിച്ചു. മൃഗസംരക്ഷണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻമന്ത്രിസഭയിൽ പി. തിലോത്തമന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അനിൽ ഗോപിനാഥിനെ നിയമിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി പി. പ്രദീപ്കുമാറിനെ നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |