തിരുവനന്തപുരം: ഈ മാസം 27ന് കർഷകർ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്തിന് സി.പി.ഐ സംസ്ഥാന കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഭരണകൂട ഭീകരതയാൽ കർഷകരുടെ പ്രതിഷേധത്തെ അമർച്ച ചെയ്യാനാകില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. നവംബർ 26ന് ആരംഭിച്ച കർഷക പ്രക്ഷോഭത്തെ തുടർന്ന് നിരവധി കർഷകർ ഇതിനകം മരിച്ചുകഴിഞ്ഞു. ഇതിൽ പതിനഞ്ചിലേറെ പേർ സി.പി.ഐയുമായി ബന്ധപ്പെട്ടവരാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷക സമരത്തിന് പിന്തുണയേറുകയാണെന്നും വളർന്നു വരുന്ന ജനകീയ പോരാട്ടത്തിന് പിന്തുണയേകേണ്ടത് ദേശാഭിമാനികളുടെ കടമയാണെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ ചൂണ്ടിക്കാട്ടി. വി. ചാമുണ്ണിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ ബിനോയ് വിശ്വം എം.പി പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു. യോഗം ഇന്നും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |