തിരുവനന്തപുരം: പാർട്ടി ദേശീയ, സംസ്ഥാന കൗൺസിലുകളിൽ 75 വയസ്സ് പ്രായപരിധി ഏർപ്പെടുത്തുന്നതിൽ
സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം.
പാർട്ടി ഭരണഘടനയിലില്ലാത്ത വ്യവസ്ഥ ദേശീയ കൗൺസിൽ അടിച്ചേല്പിക്കുന്നത് ശരിയല്ലെന്നും അപ്രായോഗികമായ നിർദ്ദേശമാണിതെന്നും അംഗങ്ങൾ പറഞ്ഞു. പ്രായപരിധി ഏർപ്പെടുത്തണമെങ്കിൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യണം. അത് പാർട്ടി കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. പാർട്ടി ഘടകങ്ങളിൽ 50 ശതമാനം പേർ 40 വയസ്സിൽ താഴെയാകണമെന്ന നിർദ്ദേശം വച്ചാൽ എത്ര പേരെ കിട്ടുമെന്നും ചിലർ ചോദിച്ചു. അഞ്ച് സംസ്ഥാനങ്ങളിളിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ, പാർട്ടിക്ക് ഉണ്ടായിരുന്ന ശക്തി കൂടി ചോരുന്ന നിലയായി. സംഘടനാശക്തി വളർത്താനുള്ള ഇടപെടലിന് പകരം ,ഇത്തരം അപ്രായോഗികതകൾക്ക് പിറകേ പോകുകയാണോ ദേശീയ നേതൃത്വം ചെയ്യേണ്ടതെന്ന് ചിലർ ചോദിച്ചു.
എന്നാൽ പ്രായപരിധി നിബന്ധന ദേശീയ നേതൃത്വം മുന്നോട്ടുവച്ച മാർഗരേഖ മാത്രമാണെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി നൽകി. അത് പാർട്ടിയുടെ സംഘടനാശേഷി ഉയർത്താനുതകുന്ന നിർദ്ദേശമാണെന്നും, പാർട്ടി കോൺഗ്രസാണ് ഭരണഘടനാഭേദഗതിയടക്കം ചർച്ച ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ സി.പി.എം ഹൈജാക്ക് ചെയ്തെന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള അംഗങ്ങൾ കുറ്റപ്പെടുത്തി. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം വാർഷികാഘോഷമല്ല. എൽ.ഡി.എഫ് സർക്കാരിന്റെ വാർഷികമാണ്. മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐക്ക് അർഹമായ അംഗീകാരം കിട്ടുന്നില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. മുന്നണിയിൽ ഏകപക്ഷീയമായാണ് സി.പി.എം കാര്യങ്ങൾ തീരുമാനിക്കുന്നതെന്നത് പ്രചരണം മാത്രമാണെന്നും, സി.പി.ഐയുമായി അടക്കം കൂടിയാലോചിച്ചാണ് തീരുമാനങ്ങളെന്നുമായിരുന്നു കാനത്തിന്റെ മറുപടി.
കെ-റെയിൽ വിരുദ്ധരാക്കാൻ ശ്രമം
കെ-റെയിൽ പദ്ധതിയുടെ കാര്യത്തിൽ സി.പി.ഐ സർക്കാരിന്റെ വിരുദ്ധപക്ഷത്താണെന്ന് സ്ഥാപിക്കാൻ ചില മാദ്ധ്യമങ്ങളുടെയടക്കം ശ്രമങ്ങളുണ്ടാകുന്നുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് എൽ.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെ അട്ടിമറിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സർക്കാരിനെതിരായ ഗൂഢാലോചനയുടെ രാഷ്ട്രീയം നമ്മൾ കാണണം. എന്നാൽ, സമരങ്ങളെ കൈകാര്യം ചെയ്യാൻ പൊലീസിനെ കയറൂരി വിടുന്നത് ശരിയല്ലെന്നും, ജനങ്ങളെ കൂടുതൽ പ്രകോപിതരാക്കാതെ ആശങ്കകൾ പരിഹരിച്ച് നീങ്ങണമെന്നും അംഗങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |