തിരുവനന്തപുരം :കേരളത്തിന്റെ ഗോതമ്പ്, മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത് ജനദ്രോഹമാണെന്നും ഇത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വരുത്തുമെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി.
രാജ്യത്ത് ആദ്യമായി സാർവത്രിക റേഷൻ നടപ്പാക്കിയത് കേരളമാണ്. 2016 ൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം വന്നതോടെ റേഷൻ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായി. 43 ശതമാനം ജനങ്ങൾക്ക് മാത്രമാണ് റേഷന് അർഹതയുള്ളത് എന്നാണ് കേന്ദ്ര സർക്കാർ കണ്ടെത്തിയത്.
റേഷനിൽ നിന്ന് പുറത്തായ 57% മുൻഗണനേതര വിഭാഗങ്ങൾക്ക് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിന് നൽകി വന്ന 6459.074 ടൺ ഗോതമ്പ് നിർത്തലാക്കി. 57% ജനങ്ങൾക്ക് റേഷൻ ഗോതമ്പ് കിട്ടാത്ത സ്ഥിതിയാണ്.
കേരളത്തിന്റെ മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു. മണ്ണെണ്ണയുടെ അടിസ്ഥാന വിലയായ 72.82 രൂപയോടൊപ്പം ജി.എസ്.ടി, കടത്തുകൂലി, ഡീലർ കമ്മിഷൻ, റീട്ടെയിൽ കമ്മീഷൻ എന്നിവ ചേരുമ്പോൾ 84 രൂപയോളമാകും. മണ്ണെണ്ണ വിഹിതം 40% കുറച്ചെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
അഡ്വ.പി വസന്തം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്‌മായിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |