വീണാജോർജിന് ഫോൺ അലർജി
പത്തനംതിട്ട : സി.പി.ഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. കാനം പിണറായിയുടെ അടിമയെപ്പോലെ പ്രവർത്തിക്കുന്നു. എം.എൽ.എയായിരുന്ന എൽദോസ് എബ്രഹാമിനെ പൊലീസ് തല്ലിയപ്പോൾ കാനം പിണറായിയെ ന്യായീകരിച്ചു. ആനി രാജയെ എം.എം.മണി അധിക്ഷേപിച്ചപ്പോൾ തക്ക മറുപടി നൽകിയില്ല. പിണറായിയോടു വിധേയത്വമുള്ളത് പോലെയാണ് കാനത്തിന്റെ ചില പ്രതികരണങ്ങളെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചു.
അടൂരിൽ ചിറ്റയം ഗോപകുമാറിനെ പരാജയപ്പെടുത്താൻ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമിച്ചതായി പ്രതിനിധികൾ കുറ്റപ്പെടുത്തി. മന്ത്രി വീണാ ജോർജിന് ഫോൺ അലർജിയുള്ളതു പോലെയാണ്. മന്ത്രിയുടെ ഔദ്യോഗിക നമ്പരിലേക്ക് വിളിച്ചാൽ എടുക്കില്ല. മന്ത്രിയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള ഭിന്നത എൽ.ഡി.എഫിന് നാണക്കേടുണ്ടാക്കി. പ്രശ്നത്തിൽ ചിറ്റയത്തെ ന്യായീകരിച്ചാണ് പ്രതിനിധികൾ സംസാരിച്ചത്. സ്ഥലം എം.എൽ.എ കൂടിയായ ചിറ്റയത്തെ അറിയിക്കാതെ മണ്ഡലത്തിലെ ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നേരിട്ട് നടത്തി .അടൂർ ജനറൽ ആശുപത്രിയിലെ മന്ത്രിയുടെ സന്ദർശനം എം.എൽ.എയെ അറിയിച്ചില്ലെന്നും വിമർശനമുണ്ടായി. എൽ.ഡി.എഫ് സംസ്ഥാന സമിതി ആഹ്വാനം ചെയ്യുന്ന പരിപാടികൾ ചർച്ച ചെയ്യാൻ മാത്രമായി ജില്ലയിലെ എൽ.ഡി.എഫ് കമ്മിറ്റി ചുരുങ്ങിയെന്നും അംഗങ്ങൾ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |