■വ്യക്തി കേന്ദ്രീകരണവും സി.പി.ഐയിലില്ല
തിരുവനന്തപുരം: വിഭാഗീയതയും വ്യക്തികേന്ദ്രീകൃതത്വവും സി.പി.ഐയിലില്ലെന്നും, അത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് മുൻകാലചരിത്രം ബോദ്ധ്യപ്പെടുത്തുന്നുവെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മുന്നറിയിപ്പ്.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടി മുഖമാസികയായ നവയുഗത്തിൽ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തിലാണ് കാനത്തിന്റെ ഓർമ്മപ്പെടുത്തൽ. സമീപദിവസങ്ങളിൽ പാർട്ടിക്കകത്ത് ഉയർന്നുകേട്ട വിമർശനങ്ങൾക്കെല്ലാമുള്ള മറുപടി വിശദമാക്കിയാണ് കത്ത്. .സി.പി.ഐയുടെ സ്വതന്ത്രവ്യക്തിത്വം സംരക്ഷിച്ചാണ് ഇടതുമുന്നണിയിൽ പാർട്ടി മുന്നോട്ട് പോകുന്നതെന്ന് കാനം ചൂണ്ടിക്കാട്ടി. പാർട്ടിയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എൽ.ഡി.എഫിനുള്ളിൽ ശക്തമായി ഉന്നയിക്കുന്നതിൽ സി.പി.ഐ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. മാദ്ധ്യമങ്ങളും നമ്മുടെ തന്നെ ചില ഗുണകാംക്ഷികളും, എന്തുകൊണ്ട് സി.പി.ഐ ചില വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തുന്നില്ലെന്ന ബാലിശ ചോദ്യങ്ങളുന്നയിക്കാറുണ്ട്. ഐക്യമുന്നണി സംവിധാനത്തിലെങ്ങനെ പ്രവർത്തിക്കണമെന്ന നല്ല അനുഭവപാഠമുള്ള പാർട്ടിയാണ് സി.പി.ഐ. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കകത്ത് ഉന്നയിക്കേണ്ട പ്രശ്നങ്ങളുന്നയിക്കാനും, അതിനപ്പുറം പരസ്യ പ്രതികരണം വേണ്ട കാര്യങ്ങളിൽ അത് ചെയ്യാനും പാർട്ടി മടിച്ചിട്ടില്ല. എന്നാൽ വലതുമുന്നണിയിലും കോൺഗ്രസിലുമുള്ളത് പോലെ അഭിപ്രായപ്രകടനങ്ങൾ തെരുവിലലക്കുന്ന സമീപനം സി.പി.ഐക്കില്ല.
എപ്പോഴും മാദ്ധ്യമങ്ങൾക്ക് വാർത്ത ചമച്ച് കൊടുത്ത് ജനങ്ങളിൽ മുന്നണിക്കുള്ള വിശ്വാസം തകർക്കുക പാർട്ടിയുടെ രീതിയല്ല.പാർട്ടിക്കുള്ളിൽ ഏതംഗത്തിനും സ്വാഭിപ്രായം പ്രകടിപ്പിക്കാനവകാശമുണ്ട്. ഈ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അടിത്തറയിലാണ് ജനാധിപത്യ കേന്ദ്രീകരണമെന്ന തത്വം പ്രവർത്തനക്ഷമമാകുന്നതും. പാർട്ടിയുടെ ഓരോ ഘടകത്തിലും കമ്മിറ്റികളിലേക്കും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും തികച്ചും ജനാധിപത്യപരമായിട്ടാണ്. ചില ബൂർഷ്വാമാദ്ധ്യമങ്ങളും പാർട്ടി ശത്രുക്കളും പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകളുണ്ടെന്ന പ്രചരണം നടത്തുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനാധിപത്യസ്വഭാവവും ശരിയായ രാഷ്ട്രീയനിലപാടുകളും കൊണ്ടാണ് കൂടുതൽ ജനവിഭാഗങ്ങൾ പാർട്ടിയിലേക്ക് കടന്നുവരുന്നതെന്നും കാനം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |