■കോൺഗ്രസിന് ആത്മാർത്ഥതയില്ലെന്നും പാർട്ടി കോൺഗ്രസ് കരട് പ്രമേയം
വിജയവാഡ (ആന്ധ്ര): ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യം
വളർത്തിയെടുക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്ന് സി.പി.ഐ.മതനിരപേക്ഷതുടെ
കാര്യത്തിൽ വ്യക്തതയോ,വിശ്വാസ്യതയോ ഇല്ലെന്നും സി.പി.ഐ ഇരുപത്തിനാലാം
പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ വിലയിരുത്തലിൽ നിന്ന് തീർത്തും വ്യത്യസ്തമായി,കോൺഗ്രസിനെ തള്ളിപ്പറഞ്ഞുള്ള കടുത്ത വിമർശനമാണ് സി.പി.ഐ ഉയർത്തുന്നത്. ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യത്തിന്റെ രൂപരേഖ പ്രധാന അജൻഡയായി ചർച്ചയാവുന്ന പാർട്ടി കോൺഗ്രസിൽ, കോൺഗ്രസിനോടുള്ള നയസമീപനം മുഖ്യ ചർച്ചാവിഷയമാകും.സി.പി.എമ്മിനോട് ചേർന്നു നിൽക്കുന്നതാണ് .സി.പി.ഐയുടെ ഈ നിലപാട്
ഉദാരവത്കരണത്തിന് ശേഷം കോൺഗ്രസ് പ്രത്യയശാസ്ത്രപരമായി പൊരുത്തമില്ലാത്തതും ,സ്ഥിരതയില്ലാത്തതുമായ നിലപാടുകളാണെടുക്കുന്നത്. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ബാബറി മസ്ജിദ് തകർത്ത സംഭവത്തിന് ശേഷം കോൺഗ്രസിന്റെ മതേതരത്വം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു..സാമ്പത്തികരംഗത്ത് കോൺഗ്രസിപ്പോഴും നവ ഉദാരവത്കരണനയങ്ങളാണ് പിന്തുടരുന്നത്.ആർ.എസ്.എസ്- ബി.ജെ.പിക്ക് പകരമായുള്ള ഏതു മുന്നണിയും അവരിൽ നിന്ന് തികച്ചും ഭിന്നമായിരിക്കണം. ബി.ജെ.പിയുടെ ചങ്ങാത്ത നവ ഉദാരവത്കരണ നയങ്ങൾക്ക് ബദലായി നെഹ്റുവിയൻ മോഡൽ സാമ്പത്തികനയവും സോഷ്യലിസ്റ്റ് സമൂഹവും മുന്നോട്ടുവയ്ക്കുന്ന കാര്യമെങ്കിലും ആലോചിക്കണം. ഇക്കാര്യങ്ങൾ പ്രത്യയശാസ്ത്രപരമായി പരിഗണിച്ച് പ്രതിപക്ഷ പാർട്ടികളുമായി ധാരണയിലെത്തണം.
പല സംസ്ഥാനങ്ങളിലെയും പ്രാദേശിക പാർട്ടികളുടെ കരുത്തിനെക്കുറിച്ച് പ്രതീക്ഷയോടെ വാചാലമാകുന്ന സി.പി.ഐയുടെ കരട് രാഷ്ട്രീയപ്രമേയം, അവയുടെ
വലതുപക്ഷ ചായ്‌വുകളും , യാഥാസ്ഥിതികതയും പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടുന്നു.
നയത്തിന്റെയും, ഭരണത്തിന്റെയും കാര്യങ്ങളിൽ അവർ വലതു രാഷ്ട്രീയത്തിലേക്ക് കൂടുതൽ ചായുന്നു.ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തിരിച്ചടികൾ പ്രാദേശിക പാർട്ടികളെ ലാഭം നോക്കി വലതുവശത്തേക്ക് നീങ്ങാൻ പ്രേരിപ്പിച്ചു. നയരൂപീകരണത്തിൽ ഇടതുപക്ഷ ചായ്‌വ് വരുത്താൻ, ഇടതുപക്ഷത്തിന്റെ വർദ്ധിതവും തീവ്രവുമായ സാന്നിദ്ധ്യം വേണം.
ചൈനയ്ക്ക്
തലോടൽ
കൊവിഡ് മഹാമാരിയുടെ കടന്നുകയറ്റത്തെ ചെറുക്കാനും പൗരന്മാർക്ക് സംരക്ഷണം നൽകാനുമായത് ചൈന, ക്യൂബ, വിയറ്റ്നാം, ലാവോസ് തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് മാത്രമാണെന്ന് കരട് രാഷ്ട്രീയ പ്രമേയം പറയുന്നു. യുക്രൈനിനെ കരുവാക്കി റഷ്യൻ ഫെഡറേഷന്റെ രാഷ്ട്രീയ, സാമ്പത്തിക അടിത്തറ തകർക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമുണ്ട്.
വിയറ്റ്നാമിൽ നിന്ന്
5 പ്രതിനിധികൾ
വിജയവാഡ (ആന്ധ്ര): സി.പി.ഐയുടെ 24ാം പാർട്ടി കോൺഗ്രസിന് സൗഹാർദ്ദ പ്രതിനിധികളായി 16 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെത്തും. കൂടുതൽ പേർ വിയറ്റ്നാമിൽ നിന്ന്. കമ്യൂണിസ്റ്റ് പാർട്ടി ഒഫ് വിയറ്റ്നാമിന്റെ അഞ്ച് പേർ
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ട് പ്രതിനിധികളും ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരാളുമെത്തും. ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടി, കൊറിയൻ വർക്കേഴ്സ് പാർട്ടി, ലാവോസ് പീപ്പിൾസ് റവല്യുഷണറി പാർട്ടി, നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി, ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടി, സൗത്താഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടി, അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി എന്നിവയുടെ രണ്ട് വീതം പേരുമെത്തും. കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഗ്രീസ്, പലസ്തീൻ പീപ്പിൾസ് പാർട്ടി, പോർച്ചുഗീസ് കമ്യൂണിസ്റ്റ് പാർട്ടി, റഷ്യൻ ഫെഡറേഷൻ കമ്യൂണിസ്റ്റ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഒഫ് തുർക്കി എന്നിവയുടെയും ഓരോ പ്രതിനിധികളെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |