വിജയവാഡ : സാമ്പത്തിക സംവരണ വിഷയത്തിൽ നിലപാട് തിരുത്താൻ സി.പി.ഐ തയാറെടുക്കുന്നു. ഇതിലേക്ക് വഴിയൊരുക്കുന്ന ചർച്ച പാർട്ടി കോൺഗ്രസിലുയർന്നു.
മുന്നോക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണമെന്ന വ്യവസ്ഥ പാർട്ടി പരിപാടിയിൽ നിന്നൊഴിവാക്കണമെന്ന ഭേദഗതിനിർദ്ദേശം വി.എസ്. സുനിൽകുമാറാണ് കൊണ്ടുവന്നത്. പാർട്ടി പരിപാടിയും ഭരണഘടനയും സംബന്ധിച്ച കമ്മിഷനിലാണ് നിർദ്ദേശം വച്ചത്. കരട് രാഷ്ട്രീയപ്രമേയത്തിന്റെ കമ്മിഷനിലും ഇതേ നിർദ്ദേശം ചർച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചർച്ചയാണുണ്ടായത്. ഒടുവിൽ പുതിയ ദേശീയ കൗൺസിൽ അന്തിമതീരുമാനമെടുക്കട്ടെയെന്ന തീരുമാനത്തിൽ തർക്കമവസാനിപ്പിക്കുകയായിരുന്നു. ദേശീയ കൗൺസിൽ ഭേദഗതി ആലോചിക്കുമെന്നാണ് സൂചന.
സാമ്പത്തികസംവരണമെന്നത് സംവരണത്തിന്റെ അടിസ്ഥാനലക്ഷ്യത്തിന് വിരുദ്ധമാണെന്നും സി.പി.ഐക്ക് ഇതിനോട് യോജിക്കാനാവില്ലെന്നുമാണ് സുനിൽകുമാർ വാദിച്ചത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് വേണമെങ്കിൽ പ്രത്യേക പാക്കേജാകാമെന്ന നിർദ്ദേശമാണ് വേണ്ടതെന്നും നിർദ്ദേശിച്ചു.
2015ലെ പോണ്ടിച്ചേരി പാർട്ടി കോൺഗ്രസിലാണ് സാമ്പത്തികസംവരണ നിർദ്ദേശം സി.പി.ഐ പരിപാടിയിലുൾപ്പെടുത്തിയത്. സി.പി.എം നേരത്തേ മുതൽ സാമ്പത്തികസംവരണത്തിനൊപ്പമാണ്. ഇടതുസർക്കാർ ദേവസ്വംബോർഡ് നിയമനങ്ങളിൽ ഇത് നടപ്പാക്കിയിരിക്കെ, സി.പി.ഐക്കകത്തുയരുന്ന ചർച്ചയ്ക്ക് രാഷ്ട്രീയമാനമേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |