വിജയവാഡ (ആന്ധ്ര): സി.പി.ഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കാനിരിക്കെ, ജനറൽസെക്രട്ടറിയായി ഡി. രാജ തുടർന്നേക്കും.
ഒരു ടേം പൂർണ്ണമായിട്ടില്ലെന്ന കാരണവും ദളിത് നേതാവെന്ന പരിഗണനയും
കണക്കിലെടുത്താണ് അവസരം നൽകുന്നത്.
കൊല്ലത്ത് നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ എസ്. സുധാകർ റെഡ്ഢിയാണ് ജനറൽ സെക്രട്ടറിയായത്. അനാരോഗ്യത്താൽ അദ്ദേഹം പിന്മാറിയപ്പോഴാണ് ഡെപ്യൂട്ടി ജനറൽസെക്രട്ടറിയായിരുന്ന രാജ ആ പദവിയിലെത്തിയത്. രാജയുടെ പ്രവർത്തന ശൈലിയോട് വിയോജിക്കുന്നവർ കേരള ഘടകത്തിലടക്കം ഉണ്ടെങ്കിലും
തൽക്കാലം അദ്ദേഹം തുടരട്ടെയെന്ന നിലപാടിലാണ്. ഡെപ്യൂട്ടി ജനറൽസെക്രട്ടറിയായി അതുൽകുമാർ അൻജാനെ പരിഗണിക്കുമെന്നും സൂചനയുണ്ട്.
75 വയസെന്ന പ്രായപരിധി നടപ്പാക്കുമ്പോൾ ദേശീയ നിർവാഹകസമിതിയിൽ നിന്ന് കേരളത്തിലെ നേതാവ് കെ.ഇ. ഇസ്മായിൽ ഒഴിവാകുന്നതാകും ശ്രദ്ധേയമാറ്റം. പകരം കെ. പ്രകാശ്ബാബു വന്നേക്കാം. നിലവിൽ പാർട്ടി പ്രോഗ്രാം കമ്മിഷനിൽ അംഗമാണ് പ്രകാശ്ബാബു .
ഇസ്മായിലിനെ പാടേ മാറ്രിനിറുത്താതെ ക്ഷണിതാവായി ദേശീയ കൗൺസിലിലോ നിർവാഹകസമിതിയിലോ പരിഗണിച്ചേക്കാം.
കേന്ദ്ര കൺട്രോൾ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നേതാവ് പന്ന്യൻ രവീന്ദ്രനും മാറിയേക്കാം. അദ്ദേഹവും ദേശീയകൗൺസിലിൽ ക്ഷണിതാവാകാൻ സാദ്ധ്യതയുണ്ട്. കൺട്രോൾ കമ്മിഷൻ അദ്ധ്യക്ഷനെന്ന നിലയിൽ പന്ന്യൻ ദേശീയ നിർവാഹകസമിതിയിലെ എക്സ് ഒഫിഷ്യോ അംഗമാണ്. സി.എ. കുര്യന്റെ നിര്യാണത്തെ തുടർന്ന് കൺട്രോൾ കമ്മിഷനിൽ
ഒഴിവുണ്ട്. അതിലേക്ക് കേരളത്തിൽ നിന്നാരെങ്കിലുമെത്തിയേക്കാം.
#ദേശീയ കൗൺസിലിലെ മാറ്റം
ദേശീയ കൗൺസിലിൽ 123 പേരുണ്ട് . പുറമേ 11 കാൻഡിഡേറ്റംഗങ്ങളും 11 ക്ഷണിതാക്കളുമുണ്ട്. പാർട്ടിയുടെ ഏറ്റവും വലിയ ഘടകമായ കേരളത്തിൽ നിന്ന് 11 പേർ ഇപ്പോൾ കൗൺസിലിലുണ്ട്. കാനം രാജേന്ദ്രൻ, കെ.ഇ. ഇസ്മായിൽ, കെ. പ്രകാശ്ബാബു, ഇ. ചന്ദ്രശേഖരൻ, അഡ്വ.പി. വസന്തം, ടി.വി. ബാലൻ, സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, ജെ. ചിഞ്ചുറാണി, എൻ. അനിരുദ്ധൻ, എൻ. രാജൻ എന്നിവർ. കാൻഡിഡേറ്റംഗമായി എ.ഐ.വൈ.എഫിന്റെ മുൻ സംസ്ഥാനസെക്രട്ടറി മഹേഷ് കക്കത്തുമുണ്ട്.അഖിലേന്ത്യാ സെന്റർ ക്വോട്ടയിൽ ബിനോയ് വിശ്വവും കൺട്രോൾ കമ്മിഷൻ ചെയർമാനെന്ന നിലയിൽ പന്ന്യനുമുണ്ട്. ഇസ്മായിലിന് പുറമേ, സി.എൻ. ജയദേവൻ, എൻ. അനിരുദ്ധൻ, എൻ. രാജൻ എന്നിവരും മാറിയേക്കാം. എ.ഐ.വൈ.എഫിന്റെ പ്രതിനിധിയെന്ന നിലയിൽ കാൻഡിഡേറ്റംഗമായ മഹേഷ് കക്കത്തിന് പകരം എ. ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോനോ, പ്രസിഡന്റ് എൻ. അരുണോ കാൻഡിഡേറ്റംഗമാകും. രാജ്യസഭാംഗവും യുവനേതാവുമായ പി. സന്തോഷ് ഉറപ്പായും ദേശീയ കൗൺസിലിലെത്തും. അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനാൽ അദ്ദേഹത്തെ നിർവാഹകസമിതിയിലേക്കുയർത്താനും സാദ്ധ്യതയുമുണ്ട്.
മന്ത്രിമാരിൽ പി. പ്രസാദ് അല്ലെങ്കിൽ കെ. രാജൻ, നേതാക്കളായ
സത്യൻ മൊകേരി, വി.എസ്. സുനിൽകുമാർ, ചിറ്റയം ഗോപകുമാർ തുടങ്ങിയവരൊക്കെ ദേശീയകൗൺസിലിലേക്ക് എത്തിയേക്കാമെന്നും ശ്രുതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |