എക്സിക്യുട്ടീവിൽ ജി.ആർ. അനിൽ ഉൾപ്പെടെ 6 പുതുമുഖങ്ങൾ
തിരുവനന്തപുരം: മന്ത്രി ജി.ആർ. അനിൽ ഉൾപ്പെടെ ആറു പുതുമുഖങ്ങളെ ഉൾപ്പെടുത്തി സി.പി.ഐയുടെ 21 അംഗ സംസ്ഥാന എക്സിക്യുട്ടീവിനെ ഇന്നലെ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം തിരഞ്ഞെടുത്തു. കെ.ആർ. ചന്ദ്രമോഹനാണ് ഖജാൻജി. ദേശീയ നിർവാഹകസമിതിയിലേക്കുയർത്തപ്പെട്ട കെ. പ്രകാശ് ബാബുവിനും കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗമായ സത്യൻ മൊകേരിക്കും പകരമായി മുൻ മന്ത്രി ഇ. ചന്ദ്രശേഖരനും പി.പി. സുനീറും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി. മുതിർന്ന നേതാവ് സി. ദിവാകരൻ, സി.എൻ. ചന്ദ്രൻ, എ.കെ. ചന്ദ്രൻ എന്നിവരും ദേശീയ നിർവാഹക സമിതിയംഗമായതിനാൽ കെ. പ്രകാശ് ബാബുവും എക്സിക്യുട്ടീവിൽ നിന്നൊഴിവായി. വിജയവാഡ പാർട്ടി കോൺഗ്രസിൽ ദേശീയ കൗൺസിലിലേക്ക് പേര് നിർദ്ദേശിക്കപ്പെട്ടിട്ടും തഴയപ്പെട്ട മുൻ മന്ത്രി വി.എസ്. സുനിൽകുമാർ സംസ്ഥാന എക്സിക്യുട്ടീവിലേക്കും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സമ്പൂർണ ആധിപത്യം ഉറപ്പാക്കുന്നതാണ് പുതിയ എക്സിക്യുട്ടീവിന്റെ ഘടന.
21 അംഗ എക്സിക്യുട്ടീവിൽ, അന്തരിച്ച സി.എ. കുര്യൻ, ടി. പുരുഷോത്തമൻ എന്നിവരുടെ ഒഴിവുകളുമുണ്ടായിരുന്നു. മന്ത്രി ജെ. ചിഞ്ചുറാണിക്കും പി. വസന്തത്തിനും പുറമേ എറണാകുളത്ത് നിന്നുള്ള കമല സദാനന്ദൻ കൂടിയെത്തിയതോടെ എക്സിക്യുട്ടീവിലെ വനിത പ്രാതിനിദ്ധ്യം മൂന്നായി.
കൊല്ലത്ത് നിന്നുള്ള ആർ. രാജേന്ദ്രൻ, കോട്ടയം മുൻ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, എറണാകുളത്ത് നിന്നുള്ള കെ.കെ. അഷറഫ്, കോഴിക്കോട്ടെ ടി.വി. ബാലൻ എന്നിവരും പുതുതായെത്തി.
പത്തനംതിട്ട ജില്ല സെക്രട്ടറി എ.പി. ജയനെ എക്സിക്യുട്ടീവിലുൾപ്പെടുത്തണമെന്ന നിർദ്ദേശമുയർന്നെങ്കിലും നേതൃത്വം തള്ളി. തോമസ് മുണ്ടപ്പള്ളിയാണ് ജയന്റെ പേര് നിർദ്ദേശിച്ചത്. ഇ.കെ. പിള്ളയ്ക്കു ശേഷം പത്തനംതിട്ട ജില്ലയ്ക്ക് സംസ്ഥാന നിർവാഹക സമിതിയിൽ പ്രാതിനിദ്ധ്യമുണ്ടായിട്ടില്ലെന്ന് തോമസ് പറഞ്ഞു. നിർവാഹകസമിതിയിൽ ജില്ലകൾക്ക് പ്രത്യേകം ക്വോട്ട സമ്പ്രദായമെന്നില്ലെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു.
മന്ത്രിയായിരിക്കെയാണ് സുനിൽകുമാറിനെ അക്കാരണത്താൽ 2018ലെ മലപ്പുറം സമ്മേളനത്തിനു ശേഷം എക്സിക്യൂട്ടീവിൽ നിന്നൊഴിവാക്കിയത്. സി.പി. മുരളി പുതിയ കൺട്രോൾ കമ്മിഷൻ ചെയർമാനും വി.എസ്. പ്രിൻസ് സെക്രട്ടറിയുമാണ്. മുരളി എക്സിക്യുട്ടീവിൽ എക്സ് ഒഫിഷ്യോ അംഗമായിരിക്കും.
ദേശീയകൗൺസിൽ അംഗങ്ങൾ യോഗം ചേർന്നശേഷം സ്ഥാനമൊഴിഞ്ഞ നിർവാഹകസമിതി ചേർന്നാണ് പുതിയ സമിതിയുടെ പാനൽ തയ്യാറാക്കിയത്. പിന്നീട് കൗൺസിലിലവതരിപ്പിച്ച് അംഗീകരിച്ചശേഷം പുതിയ എക്സിക്യുട്ടീവ് ചേർന്ന് അസി. സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. അതും കൗൺസിൽ അംഗീകരിച്ചു.
ഇ. ചന്ദ്രശേഖരൻ
മുൻ റവന്യുമന്ത്രി. കാഞ്ഞങ്ങാട് നിന്ന് തുടർച്ചയായി മൂന്നാമതും എം.എൽ.എ. സി.പി.ഐ നിയമസഭാകക്ഷി നേതാവ്. ദേശീയ കൗൺസിലംഗം.
പി.പി. സുനീർ
സി.പി.ഐ മലപ്പുറം മുൻ ജില്ലാ സെക്രട്ടറി. ദേശീയ കൗൺസിലംഗം. സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ. 2019ൽ വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിച്ചു.
എക്സിക്യുട്ടീവ്
കാനം രാജേന്ദ്രൻ, ഇ ചന്ദ്രശേഖരൻ, പി.പി. സുനീർ, സത്യൻ മൊകേരി, ടി.വി. ബാലൻ, പി. വസന്തം, വി. ചാമുണ്ണി, സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, കെ. രാജൻ, രാജാജി മാത്യു തോമസ്, കമലാസദാനന്ദൻ, കെ.കെ. അഷ്റഫ്, സി.കെ. ശശിധരൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, മുല്ലക്കര രത്നാകരൻ, കെ. ആർ. ചന്ദ്രമോഹനൻ, ആർ. രാജേന്ദ്രൻ, ജി.ആർ. അനിൽ, എൻ. രാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |