SignIn
Kerala Kaumudi Online
Saturday, 20 April 2024 12.16 AM IST

സി.പി.എം സംസ്ഥാനസമിതിയിൽ അമ്പലപ്പുഴ വീഴ്ച ചർച്ചയായി,​ ജി. സുധാകരൻ എത്തിയില്ല

cpim

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദ അവലോകനത്തിനായി ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനവീഴ്ചയും ചർച്ചയായി. ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ വിലയിരുത്തലിലാണ് അമ്പലപ്പുഴ വിമർശനമുള്ളത്. അമ്പലപ്പുഴയിലെ പ്രശ്നത്തിൽ പാർട്ടിതല അന്വേഷണം ജില്ലാകമ്മിറ്റിയാണോ, സംസ്ഥാനസമിതിയാണോ നടത്തേണ്ടത് എന്നതിൽ ഇന്ന് തീരുമാനമാകും. ജില്ലാതലത്തിൽ അന്വേഷണം മതിയെന്ന അഭിപ്രായങ്ങളുണ്ട്. അതേസമയം, അമ്പലപ്പുഴയിലെ പ്രവർത്തനത്തിലെ വീഴ്ചയാരോപിച്ച് ജില്ലാകമ്മിറ്റിയിൽ വിമർശനങ്ങളേറ്റുവാങ്ങിയ ജി. സുധാകരൻ സംസ്ഥാനകമ്മിറ്റി യോഗത്തിനെത്താതിരുന്നതും ശ്രദ്ധേയമായി. ജില്ലാ ഘടകങ്ങളുടെ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പാലാ, കല്പറ്റ, തൃപ്പൂണിത്തുറ തോൽവികൾ അന്വേഷിക്കാനും നിർദ്ദേശമുണ്ട്.

റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നലെ വൈകിട്ടോടെ പൂർത്തിയായിട്ടുണ്ട്. മറുപടി പ്രസംഗത്തിന് ശേഷം ഇന്നുച്ചയോടെ സംസ്ഥാനകമ്മിറ്റി അവസാനിക്കും. മൂന്നാം ഭരണത്തുടർച്ച എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ സർക്കാർതലത്തിൽ കർമ്മപരിപാടികളുണ്ടാകണമെന്ന് യോഗം നിർദ്ദേശിച്ചു. ഇതിനനുസരിച്ചുള്ള മാർഗ്ഗരേഖയ്ക്കും പാർട്ടി രൂപം നൽകിയേക്കും.

റിപ്പോർട്ടിന്റെ ചുവട് പിടിച്ച് നടന്ന ചർച്ചയിൽ ആലപ്പുഴയിൽ നിന്നടക്കം വിമർശനങ്ങളുയർന്നു. ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ ജി. സുധാകരന്റെ പേരെടുത്ത് പറഞ്ഞായിരുന്നു രൂക്ഷ വിമർശനമെങ്കിൽ അത്രത്തോളം പോയില്ലെങ്കിലും ശക്തമായ വിമർശനം സംസ്ഥാന സമിതിയിലുമുണ്ടായി. തിരുത്തലുണ്ടാകേണ്ട വീഴ്ചകൾ അമ്പലപ്പുഴയിലുണ്ടായെന്ന് സജി ചെറിയാൻ, സി.ബി ചന്ദ്രബാബു എന്നിവർ പറ‌ഞ്ഞു.

പാലായിലും കല്പറ്റയിലും സി.പി.എം വോട്ടുകൾ ചോർന്നുവെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലിനെ ജില്ലയിൽ നിന്നുള്ള നേതാക്കൾ സംസ്ഥാനകമ്മിറ്റി ചർച്ചയിൽ തള്ളി. അവിടെ പാർട്ടിയുടെ ഭാഗത്ത് നിന്ന് നല്ല നിലയിലുള്ള പ്രവർത്തനമാണ് ഉണ്ടായതെന്നും മുന്നണിയുടെ പൊതുവായ പ്രവർത്തനങ്ങളിലുണ്ടായ പോരായ്മകളാണ് വിനയായതെന്നുമായിരുന്നു ചർച്ചയിലുയർന്ന അഭിപ്രായം.

തിരുവനന്തപുരം ജില്ലയിൽ അട്ടിമറി വിജയം നേടിയ അരുവിക്കരയിൽ പക്ഷേ, തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. മധുവിന് വീഴ്ചയുണ്ടായെന്ന വിമർശനം സംസ്ഥാനസമിതിയുടെ റിപ്പോർട്ടിൽ അതേപടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പരിശോധനയ്ക്ക് ജില്ലാകമ്മിറ്റി സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ ഇടതുതരംഗം ഉണ്ടായിട്ടും എറണാകുളം ജില്ലയിൽ പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാവാതിരുന്നതും പരിശോധിക്കാനാണ് നിർദ്ദേശം. തൃപ്പൂണിത്തുറ, പെരുമ്പാവൂർ പരാജയങ്ങളാകും പരിശോധിക്കുക. തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യപ്രതിഷേധമുയർന്ന കുറ്റ്യാടിയിൽ സിറ്റിംഗ് എം.എൽ.എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനെടുത്ത തീരുമാനവും സംസ്ഥാനസമിതിയിൽ വച്ച റിപ്പോർട്ടിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPIM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.