ന്യൂഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 80 വയസിൽ നിന്ന് 75 വയസായി കുറയ്ക്കാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. പിണറായി വിജയനെ പോലുള്ളവരുടെ കാര്യത്തിൽ ഇളവു നൽകിയേക്കുമെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്നവർക്ക് നിലവിൽ അത്തരം ഇളവുകൾ നൽകാറുണ്ടെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഘടകങ്ങൾ തീരുമാനമെടുക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് മുതൽ 75വയസ് പ്രായപരിധി നടപ്പാക്കും. സംസ്ഥാന കമ്മിറ്റികളിലും പ്രായപരിധിയിൽ മാറ്റമുണ്ടാകുമെന്നും കുറഞ്ഞ പ്രായം അതത് ഘടകങ്ങൾക്ക് തീരുമാനിക്കാമെന്നും യെച്ചൂരി പറഞ്ഞു. സംസ്ഥാന കമ്മിറ്റികളിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ 60 വയസിൽ കൂടരുതെന്ന് ശുപാർശയുണ്ട്.
കെ.കെ. ശൈലജ
ആരോഗ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതിനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചില അംഗങ്ങൾ വിമർശിച്ചു. മുതിർന്ന നേതാക്കളെ മാറ്റിനിറുത്തിയത് നയപരമായ തീരുമാനമായിരുന്നുവെന്ന് കേരള ഘടകം വിശദീകരിച്ചു. പുതിയ തലമുറയ്ക്ക് അവസരം നൽകാൻ മുതിർന്നവരെ മാറ്റിനിറുത്തിയത് ജനങ്ങൾ അംഗീകരിച്ചതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നും വിലയിരുത്തലുണ്ടായി.
പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പു ഫലം പാടേ നിരാശപ്പെടുത്തിയെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. 1946നു ശേഷം ആദ്യമാണ് പാർട്ടിയിലെ ഒരാൾപോലും തിരഞ്ഞെടുക്കപ്പെടാത്തത്. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് നടപ്പാക്കാനുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചു. ബംഗാൾ ഘടകം നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് നടപ്പാക്കും.
വാക്സിൻ
ദിവസം ഒരു കോടി ഡോസ് വീതം നൽകി വാക്സിൻ വിതരണം വിപുലമാക്കണമെന്നും ഇതിനായി ആഗോളതലത്തിൽ വാക്സിൻ സംഭരിക്കണമെന്നും സി.പി.എം നിർദ്ദേശിച്ചു.
വർദ്ധിച്ചുവരുന്ന വർഗീയവത്‌ക്കരണം, സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കുമെതിരെയുള്ള ആക്രമണം തുടങ്ങിയവയെ അപലപിച്ചു. പെഗസസ് വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റുകളുടെ പങ്കും ആർ.എസ്.എസിന്റെ അസാന്നിദ്ധ്യവും ഉയർത്തിക്കാട്ടും.
കേന്ദ്രത്തോട്
കൊവിഡ് മൂലം മരിച്ചവർക്ക് നഷ്‌ടപരിഹാരം നൽകണം.
ആദായ നികുതിക്കു പുറത്തുള്ളവർക്ക് 7500 രൂപ നൽകണം
ഇന്ധന ഇറക്കുമതി തീരുവ വർദ്ധന പിൻവലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |