സി.പി.എം കേന്ദ്ര കമ്മിറ്റി: കനത്ത തിരിച്ചടി ജനങ്ങളുടെ പൾസ് അറിയാത്തതിനാൽ
ന്യൂഡൽഹി: ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളവർ നേതൃനിരയിൽ കുറഞ്ഞതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിക്കിടയാക്കിയതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം. സംഘടനാതലത്തിലെ വീഴ്ച പരിഹരിക്കാൻ കർശന നടപടിയെടുക്കണമെന്നും തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തോട് നിർദ്ദേശിച്ചു. അടുത്ത മാസം ആദ്യം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ഇതിനുള്ള രൂപരേഖ തയ്യാറാക്കും.
നേതൃനിരയിൽ ജനങ്ങളുമായി നേരിട്ട് പ്രവർത്തിച്ചവർ കുറഞ്ഞു. വർഗബഹുജന സംഘടനകളിൽ നിന്ന് നേരിട്ട് ഉന്നത കമ്മിറ്റികളിൽ എത്തിയവർക്ക് താഴെത്തട്ടിലെ പ്രവർത്തനങ്ങൾ മനസിലാക്കാനുമായില്ല.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുടെ ശൈലി, ഭാഷ പ്രയോഗം തുടങ്ങിയവയും ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള മതിപ്പ് കുറച്ചു. എന്നാൽ പരാജയ കാരണം പിണറായി വിജയനു മേൽ കെട്ടിവയ്ക്കാനാകില്ല. പിണറായി ആക്രമിക്കപ്പെടേണ്ട ആളല്ല.
മാദ്ധ്യമങ്ങളെ ശത്രുക്കളാക്കിയതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മാദ്ധ്യമങ്ങളെ പ്രകോപിപ്പിക്കരുതായിരുന്നു. ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്ന സാഹചര്യവുമുണ്ടായി. അവരെ ചേർത്തു നിറുത്തണം. താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ വിശദമായി ചർച്ച ചെയ്തു വേണം സംഘടനയെ ശക്തിപ്പെടുത്താനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കാൻ. മൂന്നു ദിവസത്തെ യോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എ.ബേബി വിശദീകരിക്കും.