തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി നിയന്ത്രണം കടുപ്പിക്കാൻ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നോമിനികളെ നിയമിക്കാൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. സർക്കാർ സർവ്വീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തുന്ന പേഴ്സണൽ സ്റ്റാഫിൽ 51 വയസ്സിന് മുകളിലുള്ളവരെ ഉൾപ്പെടുത്തില്ല. വിരമിക്കാൻ അഞ്ച് വർഷ കാലാവധി തികച്ചുള്ളവർക്ക് മാത്രമാവും നിയമനം.
പേഴ്സണൽ സ്റ്റാഫിൽ
പരമാവധി 25 പേർ
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പരമാവധി 25 പേരായിരിക്കും. 50 ശതമാനം പേർ സർവ്വീസിൽ നിന്നും, ബാക്കി പകുതി പാർട്ടി നോമിനികളുമാക്കാനാണ് ധാരണ. മുൻ മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളിൽ അനിവാര്യരായവരെ മാത്രം ഉൾപ്പെടുത്തും. സ്ഥാനമൊഴിഞ്ഞ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ അടക്കം ചില ആക്ഷേപങ്ങളുയർന്ന സാഹചര്യത്തിൽ പാർട്ടിയുടെ ശക്തമായ നിരീക്ഷണം ഉറപ്പാക്കും..പാർട്ടി ആസ്ഥാനത്ത് പ്രവർത്തിക്കുന്നവർക്ക് അനിവാര്യമെങ്കിൽ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചേക്കും. സി.പി.ഐയിലും മുൻമന്ത്രിസഭയിൽ പേഴ്സണൽ സ്റ്റാഫിലിരുന്നവരെ പരിഗണിക്കേണ്ടെന്നാണ് ധാരണയെങ്കിലും പാർട്ടി ആസ്ഥാനത്ത് പ്രവർത്തിക്കുന്നവർക്ക് ഇളവ് നൽകിയേക്കും.
കെ. സജീവൻ ആരോഗ്യ
മന്ത്രിയുടെ സെക്രട്ടറി
കൊവിഡ് പ്രതിസന്ധിയുടെ അടിയന്തര സാഹചര്യമുള്ളതിനാൽ, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ.കെ.ജി സെന്ററിലെ ഓഫീസ് സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. സജീവനെ നിയമിക്കും. മറ്റ് മന്ത്രിമാരുടെ പ്രൈവറ്റ്സെക്രട്ടറിമാരുടെ സാദ്ധ്യതാപാനലായെന്നാണ് സൂചന. തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ്സെക്രട്ടറിയായി പാർട്ടി കാസർകോട് ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ.വി.പി.പി. മുസ്തഫയുടെ പേര് കേൾക്കുന്നു.
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പെരുമാറ്റച്ചട്ടം സംബന്ധിച്ച കഴിഞ്ഞ തവണത്തെ മാർഗരേഖയിൽ ആവശ്യമെങ്കിൽ ചെറിയ മാറ്റങ്ങൾ വരുത്തും.ഭരണത്തുടർച്ചയായതിനാൽ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്ത് മൂന്ന് വർഷ കാലാവധി പൂർത്തിയാകാൻ ഇനിയും ബാക്കിയുള്ളവർ അത് വരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |