തൃശൂർ: ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് കത്ത് നൽകിയ തൃശൂർ മേയർ എം.കെ. വർഗീസിന്റെ നടപടിയിൽ സി.പി.എം ജില്ലാ നേതൃത്വം ഇടപെടും. മേയറെ അടുത്തദിവസം വിളിച്ചു വരുത്തി ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയേക്കും. വിവാദങ്ങൾക്ക് അവസരം നൽകാതെയും നേതാക്കളുമായി കൂടിയാലോചന നടത്തിയും പ്രതികരിക്കാനും തീരുമാനങ്ങളെടുക്കാനുമാകും നിർദ്ദേശിക്കുക.
വിഷയം അനാവശ്യ വിവാദത്തിന് ഇടയാക്കിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് അവലോകനത്തിനായുളള ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അജണ്ടയിലുൾപ്പെടാത്ത വിഷയമാണെങ്കിലും, ഈ വിവാദം പരാമർശിച്ചു. ഇന്നലെ ജില്ലാ കമ്മിറ്റി യോഗത്തിൽ, കോർപറേഷൻ മേഖലാ ചുമതലയുള്ള തൃശൂർ ഏരിയായിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായത്തിനും ശേഷമാണ് തുടർ നടപടികളിലേക്ക് കടന്നത്.
കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച വർഗീസിന് മേയർ സ്ഥാനം നൽകിയാണ് ഇടതുമുന്നണി കോർപറേഷൻ ഭരിക്കുന്നത്. 55 അംഗ കൗൺസിലിൽ വർഗീസ് ഉൾപ്പെടെ ഇടതുപക്ഷത്തിന് 25ഉം യു.ഡി.എഫിന് 24ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. അംഗബലത്തിൽ പ്രതിപക്ഷവും സമാന കരുത്തുള്ളതാണെന്നതിനാൽ കടുത്ത നിലപാടിലേക്ക് കടക്കാനോ, തീരുമാനങ്ങളെടുക്കാനോ സി.പി.എം മുതിരില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |