ആലപ്പുഴ: ദേശീയപാത നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയ എ.എം.ആരീഫ് എം.പിയെ തള്ളി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. കത്തിന്റെ കാര്യം ജില്ലാ നേതൃത്വവുമായി ആലോചിച്ചിട്ടില്ലെന്ന് സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി. മന്ത്രി സജി ചെറിയാനും സമാന നിലപാട് സ്വീകരിച്ചതോടെ, ഈ വിഷയത്തിൽ ആരീഫ് ഒറ്റപ്പെടുന്ന അവസ്ഥയായി.
അരൂർ - ചേർത്തല ദേശീയപാത നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം. ആരീഫ് എം.പി പാർട്ടിയോട് ആലോചിക്കാതെ കത്ത് നൽകിയത് അനൗചിത്യമാണെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ മാദ്ധ്യമങ്ങളോട് പറഞ്ഞു .തുറവൂർ മുതൽ അരൂർ വരെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി അപാകതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അപാകത പരിഹരിക്കാനും ശ്രമിച്ചു. റോഡ് നിർമ്മാണം നടന്ന ഭാഗം ഇപ്പോൾ ആറുവരി പാതയാക്കാനുള്ള നടപടികളിലാണ്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടത്തിയ ജോലിയിൽ പൊതുമരാമത്ത് വകുപ്പ് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടില്ല. എം.പി നൽകിയ പരാതിയെ കുറിച്ചന്വേഷിക്കുമെന്ന് മാത്രമാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. എം.പി എന്ന നിലയിൽ ആരീഫ് പരാതി നൽകിയത് നേതൃത്വത്തോട് ആലോചിക്കാതെയാണ്. സാധാരണ ജനപ്രതിനിധികളോ പാർട്ടിയിലെ ഉത്തരവാദിത്വമുള്ളവരോ ഇത്തരത്തിലുള്ള സംഭവമുണ്ടെങ്കിൽ നേതൃത്വവുമായി ആലോചിക്കും. ഇക്കാര്യത്തിൽ എം.പി തന്നോടൊന്നും പറഞ്ഞിട്ടില്ലെന്നും നാസർ വ്യക്തമാക്കി. റോഡ് നിർമ്മാണ സമയത്ത് ഈ മണ്ഡലത്തിലെ എം.എൽ.എയായിരുന്ന ആരിഫ്.
''വകുപ്പുതല അന്വേഷണം നടത്തി കൃത്യമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിജിലൻസ് അന്വേഷണം സർക്കാരാണ് തീരുമാനിക്കേണ്ടത്. എ.എം. ആരിഫ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട സാഹചര്യം പാർട്ടി പരിശോധിക്കും''.
-മന്ത്രി സജി ചെറിയാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |