തിരുവനന്തപുരം: സഹകരണമേഖലയിൽ സി.പി.എം ഇടപെടൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി, കീഴ്ഘടകങ്ങളിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടുകൾ സമാഹരിച്ച് സംസ്ഥാന സെന്ററിന് 30നകം കൈമാറാൻ ജില്ലാ കമ്മിറ്റികളോട് നിർദ്ദേശിച്ചു.
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് പാർട്ടി നിയന്ത്രണം ശക്തമാക്കുന്നത്. നിലവിലുള്ള സഹകരണ മേഖലാസബ്കമ്മിറ്റികളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തൽ. നിക്ഷിപ്ത താത്പര്യക്കാർ അഴിമതിക്കുള്ള അവസരമായി ഇതിനെ ദുരുപയോഗിക്കുന്നു. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നനിലയിലേക്ക് വളർന്നതിന്റെ സൂചനയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ്. മലപ്പുറം എ.ആർ നഗർ സഹകരണബാങ്കിലെ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപാട് സംബന്ധിച്ച കെ.ടി. ജലീൽ എം.എൽ.എയുടെ ആരോപണങ്ങളും ചർച്ചയായിരുന്നു.
സഹകരണമേഖലയിൽ പിടി മുറുക്കാൻ കച്ചകെട്ടി നിൽക്കുന്ന കേന്ദ്ര സർക്കാരിന് അതിനുള്ള പഴുതുണ്ടാക്കുന്ന അവസ്ഥ പാടില്ലെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അഴിമതി കർശനമായി തടയാനുള്ള ഇടപെടൽ പാർട്ടി ഘടകങ്ങളിൽ നിന്നുണ്ടാകണം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയം ചർച്ചയായി.
പാർട്ടി സമ്മേളന
നടപടികളിലേക്ക്
സി.പി.എം സമ്മേളന നടപടികളിലേക്ക് കടന്നു. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്കാണ് തുടക്കം കുറിച്ചത്. മറ്റ് ജില്ലകളിൽ 15നാണ് ആരംഭിക്കുക. അഞ്ച് ലക്ഷത്തോളം പാർട്ടി അംഗങ്ങളും മുപ്പതിനായിരം ബ്രാഞ്ചുകളുമാണ് സി.പി.എമ്മിന്. ഒരു മാസം നീളുന്ന ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ശേഷം ഒക്ടോബർ 15ന് ലോക്കൽ സമ്മേളനങ്ങളും നവംബർ 15ന് ഏരിയാസമ്മേളനങ്ങളും ഡിസംബർ, ജനുവരി മാസങ്ങളിലായി ജില്ലാസമ്മേളനങ്ങളും പൂർത്തിയാക്കും. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ സംസ്ഥാന സമ്മേളനം നടക്കും. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ നടത്തുന്നതിന്റെ സാദ്ധ്യതകളുമാരായുന്നു. തീയതി സംബന്ധിച്ച് ഇന്നോ നാളെയോ തീരുമാനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |