തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിട്ടവർ ബി.ജെ.പിയിലേക്കാണ് പോയതെങ്കിൽ ഇവിടെ വർഗീയതയ്ക്കെതിരായ സി.പി.എമ്മിന്റെ ചാഞ്ചാട്ടമില്ലാത്ത നിലപാടാണ് കൂടുതൽ മതേതര വിശ്വാസികളെ ഇടതുചേരിയിലെത്തിക്കുന്നത്. കേരളത്തിൽ കോൺഗ്രസിന്റെ തകർച്ചയുടെ വേഗത വർദ്ധിക്കുകയാണ്. കോൺഗ്രസ് വിട്ട് സി.പി.എമ്മുമായി സഹകരിക്കുന്ന നേതാക്കൾക്ക് തിരുവനന്തപുരത്ത് സ്വീകരണമൊരുക്കും. ജനാധിപത്യമില്ലാത്ത നിയമനങ്ങളാണ് കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് കാരണം. മുസ്ലിംലീഗിലും ആഭ്യന്തര തർക്കങ്ങൾ ഇതുവരെ കേൾക്കാത്ത രീതിയിലാണ്. ഈയടുത്ത ദിവസങ്ങളിൽ ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടുകളും പ്രകടമായി. കൂടുതൽ തകർച്ചയിലേക്ക് വരുംദിവസങ്ങളിൽ യു.ഡി.എഫ് ചെന്നെത്തും.
'സി.പി.ഐ ഔദ്യോഗികമായി പറഞ്ഞിട്ടില്ല'
ഇടതുമുന്നണി നല്ല കെട്ടുറപ്പോടെ നിൽക്കുകയാണ്. ആ ഐക്യം കണ്ട് വിഷമം തോന്നുന്ന ചിലരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്ന് സി.പി.ഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ കേരള കോൺഗ്രസ്-എമ്മിനെതിരായ പരാമർശങ്ങൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ വിജയരാഘവൻ മറുപടി നൽകി. സി.പി.ഐ ഔദ്യോഗികമായി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. വളരെ പ്രാധാന്യമേറിയ രാഷ്ട്രീയസമീപനത്തിന്റെ ഉല്പന്നമാണ് എൽ.ഡി.എഫ്. അതിനെ ശക്തിപ്പെടുത്താനായി തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ഓരോ കക്ഷിയും പ്രവർത്തിക്കുന്നത്. അതിനെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകില്ലെന്ന് വാർത്താലേഖകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |