തിരുവനന്തപുരം: ജില്ലാതലം മുതൽ മേല്പോട്ടുള്ള ഘടകങ്ങളിൽ 75 വയസ് പരിധി കർശനമാക്കുന്നതോടെ സി.പി.എം സംസ്ഥാനഘടകത്തിൽ വരുന്നത് തലമുറമാറ്റം. സംസ്ഥാനകമ്മിറ്റിയിൽ മാത്രം 75 വയസ് പിന്നിട്ട ഒരു ഡസൻ പേരെങ്കിലുമുണ്ട്. പത്ത് പേരെങ്കിലും ഒഴിവാക്കപ്പെടും.
ദേശീയ നേതൃത്വത്തിൽ, പോളിറ്റ്ബ്യൂറോയിൽ എസ്. രാമചന്ദ്രൻ പിള്ള, ബംഗാളിൽ നിന്നുള്ള ബിമൻ ബസു, ഹനൻ മൊള്ള, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ പ്രായപരിധി പിന്നിട്ടെങ്കിലും മുഖ്യമന്ത്രി ഒഴിച്ചുള്ളവർ ഒഴിവാകാനാണ് സാദ്ധ്യത. എസ്.ആർ.പിയും ബിമൻ ബസുവും ഹനൻ മൊള്ളയും കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാക്കളായേക്കാം.
സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്ക് പുറമേ, ആനത്തലവട്ടം ആനന്ദൻ, വൈക്കം വിശ്വൻ, പി. കരുണാകരൻ, കെ.ജെ. തോമസ്, എം.എം. മണി എന്നിവർ 75 പിന്നിട്ടവരാണ്. മുഖ്യമന്ത്രി ഒഴിച്ചുള്ള അഞ്ച് പേർക്കും മാറ്റം വരാം.
സംസ്ഥാനകമ്മിറ്റിയിൽ പി. കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ.ജെ. തോമസ്, ജി. സുധാകരൻ, കെ.പി. സഹദേവൻ, പി.പി. വാസുദേവൻ, സി.പി. നാരായണൻ, എം.എം. മണി, കോലിയക്കോട് കൃഷ്ണൻ നായർ എന്നിവർ പ്രായപരിധി പിന്നിടുന്നവരാണ്. ഇവരിൽ കുറേപ്പേരെങ്കിലും ഒഴിവാക്കപ്പെടുകയോ പ്രത്യേക ക്ഷണിതാക്കളാവുകയോ ചെയ്തേക്കാം. മുതിർന്ന നേതാക്കളായ പാലോളി മുഹമ്മദ് കുട്ടിയും പി.കെ. ഗുരുദാസനും ഇപ്പോൾ സംസ്ഥാനകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാണ്. പാലോളി കേന്ദ്രകമ്മിറ്റിയിലും ക്ഷണിതാവാണ്. ഇവർ ഒഴിവായേക്കാം. കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവായ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനും ഒഴിവായേക്കാം. അതേസമയം, പ്രമുഖ ചരിത്രകാരനായ പ്രൊഫ.കെ.എൻ. ഗണേശിനെ സംസ്ഥാനകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തുടർന്നേക്കും.
88 അംഗങ്ങളും എട്ട് ക്ഷണിതാക്കളുമടക്കം 96 അംഗ സംസ്ഥാനകമ്മിറ്റിയാണ് കേരളത്തിൽ.
ഒഴിവാക്കുന്ന മുതിർന്നവരെ
സംരക്ഷിക്കും : കോടിയേരി
തിരുവനന്തപുരം: ജില്ലാതലം മുതലുള്ള ഘടകങ്ങളിൽ പ്രായപരിധി നടപ്പാക്കുമ്പോൾ ഒഴിവാക്കപ്പെടുന്ന മുതിർന്നവരെ പാർട്ടി സംരക്ഷിക്കുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റുകളിൽ ഒരു വനിതയെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം വഞ്ചിയൂർ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. പാർട്ടി ഘടകങ്ങളിൽ ഉൾപ്പെടുന്നതിനുള്ള പ്രായപരിധി 75 വയസായി നിജപ്പെടുത്താൻ നേരത്തെ സി.പി.എം തീരുമാനിച്ചിരുന്നു.
ഏരിയാകമ്മിറ്റികളിൽ 40 വയസിൽ താഴെയുള്ള രണ്ട് പേരെ നിർബന്ധമാക്കും. പാർട്ടി പ്രവർത്തകർ അധികാര ദല്ലാൾമാരാകുകയോ സ്വയം അധികാര കേന്ദ്രം ആവുകയോ അരുത്. പാർട്ടി ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസിലും വരുന്നവർക്ക് നീതി നൽകണം. പാർട്ടിക്ക് ലെവി വർഷത്തിൽ നൽകുന്നത് മാസത്തിലാക്കണം. വരുമാനത്തിന് അനുസരിച്ച് വേണം ലെവി നൽകേണ്ടത്. അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതുകൊണ്ട് കാര്യമില്ല. ഗുണമേന്മയുള്ള അംഗങ്ങളാണ് വേണ്ടത്. എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്തവർക്ക് കൂടി സേവനം നൽകാനാണ് ഭരണമെന്ന് മറക്കരുത്. സ്ത്രീകൾ, പട്ടികജാതി, പിന്നാക്ക, ന്യൂനപക്ഷ, സാമ്പത്തിക പിന്നാക്ക അവസ്ഥയിലുള്ളവർക്ക് സർക്കാർ മുൻഗണന നൽകും. ദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തും. ജാതി - വർഗീയ സംഘടനകൾ വലതുപക്ഷ ആശയം പ്രചരിപ്പിക്കുന്നുണ്ട്. ഇത് തടയാൻ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കണം. സാക്ഷരതാ പ്രസ്ഥാനം പോലുള്ള ഉത്തരവാദിത്തമായി ഇതിനെ കാണണമെന്നും കോടിയേരി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |