തൃശൂർ: വിഭാഗീയതയുടെ പേരിൽ സംസ്ഥാന സമിതിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട നേതാവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ ടി. ശശിധരൻ വീണ്ടും സി.പി.എം തൃശൂർ ജില്ലാകമ്മിറ്റിയിൽ. തൃശൂരിലെ പാർട്ടിയുടെ കരുത്തുറ്റ നേതാവും തീപ്പൊരിപ്രാസംഗികനുമായ ടി. ശശിധരന്റെ 15 വർഷത്തിന് ശേഷമുള്ള മടങ്ങിവരവ് തന്നെയാണ് ജില്ലാ സമ്മേളനത്തിലെ പ്രധാന തീരുമാനം. ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയശേഷം മാള ഏരിയ കമ്മിറ്റിയിലേക്ക് ശശിധരൻ തിരിച്ചെത്തിയിരുന്നു.
ആദ്യകാലങ്ങളിൽ വി.എസ് പക്ഷത്തിന്റെ കുന്തമുനയായിരുന്നു ശശിധരൻ. ഔദ്യോഗിക നേതൃത്വത്തിനെതിരെയുളള നിലപാടുകളെ തുടർന്നാണ് അച്ചടക്ക നടപടികളുടെ ഭാഗമായി സസ്‌പെൻഷനിലായത്. പിന്നീട് ദീർഘകാലം ബ്രാഞ്ച് അംഗം മാത്രമായി തുടർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ സജീവമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും ശശിധരന്റെ പ്രസംഗങ്ങൾ ഏറെസ്വീകാര്യത നേടി. കുന്നംകുളം മുൻ എം.എൽ.എ ബാബു എം. പാലിശേരിയെ ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ബാബുവിന്റെ സഹോദരൻ ബാലാജി എം. പാലിശേരിയടക്കം 12 പുതുമുഖങ്ങൾ 44 അംഗ കമ്മിറ്റിയിലുണ്ട്.
ഞാനെന്നും അച്ചടക്കമുളള പാർട്ടിപ്രവർത്തകനാണ്. ഒരിക്കലും പാർട്ടിയെ തള്ളിപ്പറിഞ്ഞിട്ടില്ല. പാർട്ടി പറയുന്ന പ്രവർത്തനം നടത്തിവരികയായിരുന്നു. എന്റെ കുറവുകൾ പരിഹരിച്ചുവെന്ന് പാർട്ടിക്ക് തോന്നിയപ്പോഴാണ് ജില്ലാ കമ്മിറ്റിയിലേക്ക് എടുത്തത്. എന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരും. അതിലും വലിയ ഭാഗ്യമില്ല.
- ടി. ശശിധരൻ
എം.എം. വർഗീസ്തൃശൂർ
ജില്ലാ സെക്രട്ടറിയായി തുടരും
തൃശൂർ: സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായി എം.എം. വർഗീസിനെ ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ എം.എം. വർഗീസ്, ജില്ലാ സെക്രട്ടറിയായിരുന്ന കെ. രാധാകൃഷ്ണൻ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നുള്ള ഒഴിവിലാണ് ആദ്യ തവണ തിരഞ്ഞെടുക്കപ്പെട്ടത്. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, പേരാമ്പ്ര അപ്പോളോ ടയേഴ്സ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, വിദേശമദ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1970ൽ സി.പി.എം അംഗമായ എം.എം. വർഗീസ് പാണഞ്ചേരി ചാലാംപാടം സ്വദേശിയാണ്. 1971ൽ തൃശൂർ സെന്റ് തോമസ് കോളേജിൽ സുവോളജിയിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയപ്രവർത്തകനായി. 1991ൽ ആദ്യ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച വർഗീസ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി. 2006ൽ തൃശൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.
ഭാര്യ: സിസിലി. മക്കൾ: ഹണി എം. വർഗീസ്, ഡോ. സോണി എം. വർഗീസ്, ടോണി എം. വർഗീസ്. മരുമക്കൾ: ജിജു പി. ജോസ് , സൻജോയ് ഫിലിപ്പോസ്, വിൻസി വർഗീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |