കൊച്ചി: മൂന്നര പതിറ്റാണ്ടിനുശേഷം തുറമുഖ നഗരം സി.പി.എം സംസ്ഥാന സമ്മേളനത്തിന് വേദിയാകുമ്പോൾ വിഭാഗീയതയുടെ ഒറ്റപ്പെട്ട ശബ്ദംപോലും ഉയരുന്നില്ലെന്നതിന്റെ ആശ്വാസത്തിലാണ് നേതൃത്വം. അതിനൊപ്പം ചരിത്രത്തിലാദ്യമായി തുടർഭരണം കൊണ്ടുവരാൻ കഴിഞ്ഞതിന്റെ കരുത്തുമുണ്ട്. അതേസമയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ പ്രാദേശികമായി ഉരുണ്ടുകൂടിയ തർക്കങ്ങളെ നേതൃത്വം ഗൗരവത്തോടെ കാണുന്നു. സംഘടനയിലെ ഐക്യവും അതു നൽകിയ കരുത്തുമാണ് തുടർഭരണം കൊണ്ടുവന്നതെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും അതേനില എല്ലാ ജില്ലകളിലും തുടരണമെന്ന വാശി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ ഈ സമ്മേളനം പൂർണമായും ലക്ഷ്യം വയ്ക്കുന്നത് സംഘടനാ ചട്ടക്കൂട് ശക്തിപ്പെടുത്താനാകും.
കൊച്ചിയുടെ രാഷ്ട്രീയ പ്രത്യേകതകളും ഏറെയാണ്. നിർണായകമായ പിളർപ്പിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന് മുന്നോടിയായുള്ള പ്രത്യേക കൺവെൻഷന് ആതിഥേയത്വം വഹിച്ചത് കൊച്ചിയാണ്. ഇതിനുപുറമെ 1985ലെ ബദൽ രേഖാവിവാദത്തിന് വേദിയുമായി.
ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെയും സി.പി.ഐയ്ക്കെതിരെയും കടുത്ത വിമർശനമാണുണ്ടായത്. തകഴി, മാന്നാർ, ഹരിപ്പാട് സമ്മേളനങ്ങളിൽ വിഭാഗീയത പ്രതിഫലിച്ചു. ഹരിപ്പാട്ടെ വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്ന് ജില്ലാ പ്രവർത്തന റിപ്പോർട്ടിൽ നിർദ്ദേശമുണ്ടായി. ബ്രാഞ്ചു മുതൽ ഏരിയാതലം വരെയുള്ള സമ്മേളനങ്ങൾ പൂർണമായും പാർട്ടി അച്ചടക്കം പാലിച്ചല്ല പാലക്കാട്ട് പൂർത്തിയാക്കിയത്. പതിനഞ്ചിൽ ഒമ്പത് ഏരിയാ സമ്മേളനത്തിലും മത്സരമുണ്ടായി. കൊല്ലങ്കോടും തൃത്താലയിലും ചെർപ്പുളശേരിയിലും നിലവിലെ സെക്രട്ടറിമാർ തോറ്റു. പുതുശേരി ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള സമ്മേളനങ്ങളിൽ പലയിടത്തും അപസ്വരങ്ങളുണ്ടായി. വാളയാറിലും എലപ്പുള്ളിയിലും ലോക്കൽ സമ്മേളനം നിറുത്തിവച്ചു. അച്ചടക്കത്തിന്റെ വാൾ പുറത്തെടുത്താണ് പുതുശേരി ഏരിയാസമ്മേളനം പൂർത്തിയാക്കിയത്.
ചൈനയെ ചൊല്ലി ഭിന്നാഭിപ്രായം
ചൈനാ നിലപാടിനെ ചൊല്ലിയും ചില സമ്മേളനങ്ങളിൽ ഭിന്നാഭിപ്രായമുണ്ടായി. കോട്ടയം ജില്ലാ സമ്മേളനത്തിൽ പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ളയുടെ ചൈനാ നിലപാടിനെ തിരുവനന്തപുരം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തി. ഇന്ത്യയിലെ ചൈനാ വിരുദ്ധ പ്രചാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണെന്നും ചൈനയെ ഇന്ത്യയുൾപ്പടെയുള്ള രാഷ്ട്രങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നുമായിരുന്നു എസ്.ആർ.പി പറഞ്ഞത്. എസ്. ആർ.പിയുടേത് ചൈനാസ്തുതിയാണെന്നും ദേശവിരുദ്ധമാണെന്നും വിമർശനമുയർന്നിരുന്നു.
സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്ക് കഴിയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |