കൊച്ചി: 1950കളിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് അടിത്തറപാകിയ കെ.പി.എ.സിയുടെ സാമൂഹ്യ രാഷ്ട്രീയ നാടകം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്രാക്കി' ഇന്ന് വീണ്ടും അരങ്ങിൽ. 1952 ഡിസംബർ 6ന് കൊല്ലം ചവറയിൽ അരങ്ങേറി പതിനായിരത്തോളം വേദികൾ പിന്നിട്ട് അരങ്ങൊഴിഞ്ഞ ശേഷമാണ് എറണാകുളം മറൈൻഡ്രൈവിലെ സി.പി.എം സംസ്ഥാന സമ്മേളന വേദിയിലൂടെ നാടകം മടങ്ങിയെത്തുന്നത്. വൈകിട്ട് 7നാണ് അവതരണം.
പാർട്ടി നിരോധനത്തെത്തുടർന്ന് ഒളിവിൽ കഴിഞ്ഞകാലത്ത് സോമൻ എന്ന തൂലികാ നാമത്തിലാണ് തോപ്പിൽ ഭാസി നാടകം രചിച്ചത്. എൻ. രാജഗോപാലൻ നായരും ജി. ജനാർദ്ദന കുറുപ്പും ചേർന്ന് സംവിധാനം ചെയ്തു. ഒ.എൻ.വി കുറുപ്പ് രചനയും ജി.ദേവരാജൻ സംഗീതവും നൽകിയ 'പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ...' എന്നതുൾപ്പെടെ 27 സൂപ്പർഹിറ്റ് ഗാനങ്ങളുണ്ട്.
സാംസ്കാരിക പ്രവർത്തനം
ദുർബലമെന്ന് വിമർശനം
കൊച്ചി: ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനം ദുർബലപ്പെടുന്നെന്ന് സ്വയം വിമർശിച്ച് സി.പി.എം. ഇന്ന് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിലാണിതുള്ളത്. ശബരിമല യുവതീപ്രവേശന വിധി നവോത്ഥാന മുന്നേറ്റത്തെ സാർത്ഥകമാക്കുന്നതാണെങ്കിലും തുടർന്നുയർന്ന പ്രക്ഷോഭങ്ങൾ വെല്ലുവിളിയായെന്നും റിപ്പോർട്ട് പറയുന്നു.
വലതുപക്ഷ സാംസ്കാരിക മുന്നേറ്റം ശക്തിപ്പെടുന്നതിന്റെ സൂചന പലതലങ്ങളിൽ കാണാനാവുന്നു. അതിനെതിരെ പ്രതിരോധം വേണം. ബി.ജെ.പി വേദികളിൽ പോലും പ്രസംഗിക്കാൻ സാംസ്കാരികനായകരും എഴുത്തുകാരും മടിക്കാത്ത സ്ഥിതിയുണ്ടാകുന്നു.
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ വിപത്താണ്. അതിന് തടയിടാനാവശ്യമായ സാംസ്കാരിക മുന്നേറ്റം ശക്തിപ്പെടുത്തണം.
'ചെങ്കൊടി' സിഗ്നേച്ചർ ഗീതം
സമ്മേളനത്തിന്റെ സിഗ്നേച്ചർ ഗാനത്തിന്റെ പേര് 'ചെങ്കൊടി'. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് രാം സുരേന്ദർ സംഗീതം പകർന്നു. മധു ബാലകൃഷ്ണൻ, ബിനീത, ദേവിക വിനോദ്, രാം സുരേന്ദർ തുടങ്ങിയവർ ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |