24 സംസ്ഥാനങ്ങളിൽ നിന്നായി 811 പ്രതിനിധികൾ
കണ്ണൂർ : സംസ്ഥാനത്ത് പാർട്ടി പിറന്ന മണ്ണിൽ സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ആവേശോജ്ജ്വല തുടക്കം കുറിച്ച് ചെമ്പതാക ഉയർന്നു. പൊതുസമ്മേളന വേദിയായ ജവഹർ സ്റ്റേഡിയത്തിലെ എ.കെ.ജി നഗറിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി.
ഇ.കെ. നായനാരുടെ പേരിലുള്ള ബർണശേരിയിലെ അക്കാഡമി അങ്കണത്തിൽ തയ്യാറാക്കിയ വേദിയിൽ ഇന്ന് രാവിലെ 10ന് മുതിർന്ന പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പതാക ഉയർത്തും. തുടർന്ന് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവർ അഭിവാദ്യം ചെയ്യും.
24 സംസ്ഥാനങ്ങളിൽ നിന്നായി 811 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഇവരിൽ 77 പേർ നിരീക്ഷകരാണ്. 95 കേന്ദ്ര കമ്മിറ്റി അംഗങ്ങളും. കേരളത്തിൽ നിന്നാണ് കൂടുതൽ പ്രതിനിധികൾ. മൂന്ന് നിരീക്ഷകർ ഉൾപ്പെടെ 178 പേർ. ബംഗാളിൽ നിന്ന് 163 പേരും തമിഴ്നാട്ടിൽനിന്ന് 53 പേരും ത്രിപുരയിൽനിന്ന് 40 പേരും. ഇത്തവണ വിദേശ പ്രതിനിധികളില്ല. ജില്ലയിലെ പാർട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് കണ്ണൂർ നഗരത്തിലെങ്ങും. പാർട്ടി കോൺഗ്രസ് കഴിയുന്നതുവരെ നായനാർ അക്കാഡമിയിലായിരിക്കും സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസ്.
ആർ.എസ്.എസ് വളർച്ച തിരിച്ചറിയാനായില്ല
രാജ്യത്ത് ആർ.എസ്.എസിന്റെ വളർച്ച വേണ്ട രീതിയിൽ തിരിച്ചറിയാൻ സി.പി.എം നേതൃത്വത്തിനായില്ലെന്ന് സംഘടനാ റിപ്പോർട്ടിൽ സ്വയം വിമർശനം. പശ്ചിമ ബംഗാളിലും ത്രിപുരയിലും ബി.ജെ.പിയുടെ വളർച്ച തിരിച്ചറിഞ്ഞില്ല. ബി.ജെ.പിക്ക് പകരം ചില സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളെയാണ് എതിർക്കുന്നത്.
പാർട്ടിയിലെ ചർച്ചകൾ ചോരുന്നത് ഗുരുതരം
പാർട്ടിക്കുള്ളിലെ ചർച്ചകൾ മാദ്ധ്യമങ്ങൾക്ക് ചോരുന്നത് ഗുരുതരപ്രശ്നമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വാ വിട്ടുള്ള പറച്ചിലിൽ ഏർപ്പെടില്ലെന്ന് പാർട്ടി സെന്ററിലെ പൊളിറ്റ്ബ്യൂറോ അംഗങ്ങൾ ഉറപ്പാക്കണം. സംസ്ഥാന സെന്ററിലെ പി.ബി അംഗങ്ങൾ ഒരേ മനസ്സോടെ പ്രവർത്തിക്കണം. സംസ്ഥാനക്കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്ന പി.ബി അംഗങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പലപ്പോഴും ചർച്ച ചെയ്യുന്നില്ല.
അംഗസംഖ്യ : കേരളം മുന്നിൽ
പാർട്ടിയംഗത്വത്തിന്റെ കാര്യത്തിൽ പശ്ചിമബംഗാളിനെ ഏറെ പിന്നിലാക്കി കേരള ഘടകം. ബംഗാളിലെ നിലവിലെ അംഗത്വത്തിന്റെ മൂന്നിരട്ടിയാണ് കേരളത്തിലെ അംഗസംഖ്യ- അഞ്ച് ലക്ഷത്തിൽപ്പരം. മൂന്ന് വർഷത്തിന് മുമ്പ് 4.63ലക്ഷമായിരുന്നു. കേരളത്തിൽ 31 വയസ്സിൽ താഴെയുള്ളവരുടെ അംഗസംഖ്യയിൽ അഞ്ച് ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ബംഗാളിൽ പാർട്ടിയംഗങ്ങൾ 2018ൽ 2.08ലക്ഷമായിരുന്നത് മൂന്ന് വർഷത്തിനിടെ വീണ്ടും കുറഞ്ഞ് ഒരു ലക്ഷമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |