കൊച്ചി: ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് ക്രൈസ്തവർക്കൊപ്പം തൃക്കാക്കരയിലെ നിഷ്‌പക്ഷ വോട്ടർമാരെയും ആകർഷിക്കാനുള്ള സി.പി.എം തന്ത്രം. 2021ൽ ട്വന്റി 20 നേടിയ വോട്ടുകളിൽ ഒരു പങ്ക് അറിയപ്പെടുന്ന ഡോക്ടറിലൂടെ നേടാനായാൽ വിജയിക്കാമെന്നാണ് പ്രതീക്ഷ. കത്തോലിക്കാസഭ നിർദ്ദേശിച്ച സ്ഥാനാർത്ഥിയാണ് ഡോ.ജോ ജോസഫെന്ന ആക്ഷേപം തള്ളുമ്പോഴും, സഭയുടെ ആശുപത്രിയിലെ ഡോക്ടറായതിനാൽ ജോയിക്ക് ക്രൈസ്തവ പിന്തുണയും സി.പി.എം പ്രതീക്ഷിക്കുന്നു.
രാഷ്ട്രീയത്തിനതീതമായ നിലപാടുള്ളവരുടെ മണ്ഡലം കൂടിയാണ് തൃക്കാക്കര. ഐ.ടി രംഗത്തെയുൾപ്പെടെ പ്രൊഫഷണലുകൾ, കേന്ദ്ര -സംസ്ഥാന ഉദ്യോഗസ്ഥർ, വിരമിച്ച ഉദ്യോഗസ്ഥർ തുടങ്ങി രാഷ്ട്രീയച്ചായ്‌വില്ലാത്ത ആയിരങ്ങൾ മണ്ഡലത്തിലുണ്ട്. നിർണായകമായ ഇത്തരം വോട്ടുകൾ ഡോ. ജോ ജോസഫിലൂടെ സമാഹരിക്കാനാവുമെന്ന് സി.പി.എം വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ ഡോ.ടെറി തോമസ് 13,897 വോട്ട് നേടിയിരുന്നു. നിഷ്‌പക്ഷരും പ്രൊഫഷണലുകളുമാണ് ട്വന്റി 20ക്ക് വോട്ട് ചെയ്തത്. ഇവരെ ആർഷിക്കാൻ പൊതുപ്രവർത്തകൻ കൂടിയായ ഡോ. ജോയ്ക്ക് കഴിയുമെന്നാണ് കണക്കുകൂട്ടൽ. 14,329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ടി. തോമസ് വിജയിച്ചത്.
കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന പ്രൊഫ.കെ.വി. തോമസ് ഉൾപ്പെടെയുള്ളവരെയും സി.പി.എം പരമാവധി മുതലാക്കും. യു.ഡി.എഫിലെ അതൃപ്തരായ ചില നേതാക്കളുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ട്. കെ.വി. തോമസിലൂടെ ലത്തീൻ സമുദായാംഗങ്ങളുടെ വോട്ടുകൾ ചോർത്താൻ ശ്രമം തുടരുകയാണ്.
മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ആം ആദ്മി പാർട്ടിയുടെ നിലപാടും നിർണായകമാകും. ദേശീയതലത്തിൽ സി.പി.എമ്മിനോട് സഹകരിക്കുന്ന ആപ് അനുകൂല നിലപാട് സ്വീകരിച്ചാൽ യു.ഡി.എഫിന് അത് വെല്ലുവിളിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |