പയ്യന്നൂർ: സി.പി.എം രക്തസാക്ഷി, തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഏരിയ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച വരവുചെലവ് കണക്കിന് അംഗീകാരമായി.
ഇന്നലെ ചേർന്ന അടിയന്തര ഏരിയാ കമ്മിറ്റി യോഗത്തിൽ ,പരാതി നൽകിയ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ പങ്കെടുത്തില്ല. ഫണ്ട് വെട്ടിപ്പ് വിഷയത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടും തുടർ നടപടിയും ബ്രാഞ്ച് യോഗങ്ങളിൽ വിശദീകരിക്കുന്നതിന് മുന്നോടിയായാണ് ഏരിയ കമ്മിറ്റി യോഗം വിളിച്ചുചേർത്തത്.ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലുള്ള യോഗത്തിൽ പങ്കെടുക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും വി.കുഞ്ഞികൃഷ്ണൻ വിട്ടുനിൽക്കുകയായിരുന്നു. ജൂലായ് 1, 2 തീയതികളിൽ നടക്കുന്ന ലോക്കൽ , ബ്രാഞ്ച് യോഗങ്ങളിലും കണക്ക് അവതരിപ്പിച്ച് വ്യക്തത വരുത്താനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. ഉപരിഘടകത്തിലെ രണ്ട് പ്രതിനിധികളുടെ നിരീക്ഷണത്തിൽ ലോക്കൽ, ബ്രാഞ്ച് തല യോഗങ്ങളും വിളിച്ചുചേർക്കുന്നുണ്ട്.പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൻമേൽ നേതാക്കൾക്കെതിരെയുണ്ടായ നടപടി ബ്രാഞ്ച് യോഗങ്ങളിൽ വിശദീകരിക്കേണ്ടതുണ്ട്.
പയ്യന്നൂരിൽ പാർട്ടി അച്ചടക്ക നടപടിക്ക് ശേഷം ആദ്യം ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയ റിപ്പോർട്ട് എം.വി. ജയരാജനും ,ഏരിയ സെക്രട്ടറി ടി.വി. രാജേഷും വിശദീകരിച്ചു. പാർട്ടി അംഗങ്ങൾ വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്നും ,ഫണ്ട് ഓഡിറ്റിംഗിൽ വന്ന ജാഗ്രതക്കുറവാണ് നേതൃത്വത്തിന് സംഭവിച്ചതെന്നുമാണ് ജയരാജൻ അറിയിച്ചത്. ഇതാണ് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകൾ. മറിച്ചുള്ള കുഞ്ഞികൃഷ്ണന്റെ ആരോപണം വാസ്തവ വിരുദ്ധമാണ്. എന്നാൽ, വിഷയം പാർട്ടിക്കകത്ത് ഉന്നയിക്കാതെ പൊതുവേദികളിൽ എത്തിച്ചതിനാലാണ് കുഞ്ഞികൃഷ്ണനെതിരെ നടപടിയെന്നും ജയരാജൻ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |