തിരുവനന്തപുരം: തൃക്കാക്കരയിൽ എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയുമടക്കമുള്ള തീവ്രവാദ സംഘടനകൾ യു.ഡി.എഫിനായി സംഘടിത പ്രചാരവേല നടത്തിയപ്പോൾ ഇടതുമുന്നണിക്ക് സാധാരണഗതിയിൽ ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് സി.പി.എം വിലയിരുത്തൽ.
സി.പി.എം വിരുദ്ധ സംഘടിത പ്രചാരവേല ന്യൂനപക്ഷ വോട്ടർമാരിൽ തെറ്റിദ്ധാരണ പരത്തി. എല്ലാ ഇടതുപക്ഷ വിരുദ്ധരെയും ഒന്നിപ്പിച്ചുള്ള മഹാസഖ്യം സൃഷ്ടിക്കാനുള്ള ശ്രമമാണുണ്ടായത്. പതിവില്ലാത്ത വിധം യു.ഡി.എഫിന് ഇവിടെ യോജിച്ച് പ്രവർത്തിക്കാനായതും അവരുടെ വോട്ടിംഗ് ശതമാനം ഉയർത്താനിടയാക്കിയെന്ന് സംസ്ഥാനകമ്മിറ്റി യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സി.പി.എമ്മിന് സീറ്റ് കൂടരുതെന്ന തീരുമാനം ബി.ജെ.പി എടുത്തു. എൽ.ഡി.എഫ് ജയിക്കുമെന്ന തോന്നലിൽ ബി.ജെ.പിയുടെ കുറേ പ്രവർത്തകർ യു.ഡി.എഫിന് വോട്ട് ചെയ്യാൻ തീരുമാനിച്ചതായി അവരുടെ സ്ഥാനാർത്ഥിയായിരുന്ന എ.എൻ. രാധാകൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. ട്വന്റി-ട്വന്റിയുടെ വോട്ടുകൾ പൂർണമായി യു.ഡി.എഫിന് പോയി. തൃക്കാക്കര യു.ഡി.എഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്. പ്രവർത്തകർ നല്ല നിലയിൽ പ്രവർത്തിച്ചതിനാൽ ഇത്തവണ ശക്തമായ മത്സരം എൽ.ഡി.എഫിന് കാഴ്ച വയ്ക്കാനായി. എതിർചേരിയിലെ വോട്ടർമാരെ വേണ്ടത്ര ആകർഷിക്കാനായില്ല. എങ്കിലും കഴിഞ്ഞ തവണത്തേക്കാൾ രണ്ടായിരം വോട്ടുകൾ ഇത്തവണ വർദ്ധിച്ചിട്ടുണ്ട്.
മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഫലമായി കേരളത്തിൽ പുതിയ രാഷ്ട്രീയ ധ്രുവീകരണമുണ്ടാവുകയാണ്. വർഗീയ ചേരിതിരിവുണ്ടാക്കി കേരള രാഷ്ട്രീയത്തിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ആർ.എസ്.എസ് ആസൂത്രിത ശ്രമം നടത്തുന്നു. ആരാധനാലയങ്ങളുടെ നിയന്ത്രണം കൈക്കലാക്കാൻ നോക്കുന്നു. ചില മുസ്ലിം സംഘടനകളും ഇതേ നിലയിൽ ആശയപ്രചരണത്തിന് ശ്രമിക്കുന്നു.
സി.പി.എം സംഘടനാ
ദൗർബല്യവും പ്രശ്നം
തൃക്കാക്കരയിൽ സി.പി.എമ്മിന്റെ സംഘടനാ ദൗർബല്യവും പ്രശ്നമായി. പ്രാദേശികമായി ബൂത്തുകളിൽ പ്രവർത്തിക്കുന്നവർ അവിടെ താമസിക്കുന്നവരല്ല. ജോലി സമയം കഴിഞ്ഞ് വീടുകളിലേക്ക് പോകുന്നവരാണ് കൂടുതലും. അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങൾ കുറവാണ്. ഇത് പരിഹരിച്ചാലേ ബഹുജന സ്വാധീനം വർദ്ധിപ്പിക്കാനാവൂ. സിൽവർലൈൻ പ്രശ്നം ഉപതിരഞ്ഞെടുപ്പിൽ സജീവമായി വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം അവിടെ പ്രചരണത്തിനിറങ്ങിയത് പാർട്ടി നേതാക്കളെന്ന നിലയിലാണ്. സർക്കാരിന്റെ അതിപ്രസരമെന്നത് തെറ്റായ പ്രചരണമാണെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |