തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന കേരളത്തിൽ, അത് തകർക്കുന്നതിനുള്ള ബോധപൂർവ്വമായ പ്രവർത്തനങ്ങൾ സംഘപരിവാറിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ നടന്നുവരികയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഫീസിന് നേരേയുണ്ടായ ബി.ജെ.പി ആക്രമണത്തിൽ ശക്തിയായി പ്രതിഷേധിക്കുന്നു. സംസ്ഥാനസർക്കാർ നടത്തുന്ന ജനക്ഷേമകരമായ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാതിരിക്കാനുള്ള ബോധപൂർവമായ ഇടപെടലുകൾ ഇതിനു പിന്നിലുണ്ട്.
തിരുവനന്തപുരത്തെ വികസന പ്രവർത്തനം തടസ്സപ്പെടുത്തുന്ന ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയം തുറന്നുകാട്ടി മുന്നേറുന്ന എൽ.ഡി.എഫ് ജാഥയ്ക്ക് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. അതിന്റെ തുടർച്ചയാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായത്. അക്രമികളെ നിയമത്തിന് മുന്നിലെത്തിക്കാനാവശ്യമായ നടപടിയെടുക്കണം.
ആറ് വർഷത്തിനുള്ളിൽ 23 സി.പി.എം പ്രവർത്തകരാണ് ആർ.എസ്.എസിന്റെയും യു.ഡി.എഫിന്റെയും എസ്.ഡി.പി.ഐയുടെയും കൊലക്കത്തിക്കിരയായത്. 17 പേരെ കൊലപ്പെടുത്തിയത് ബി.ജെ.പിയാണ്. ഇത്തരം വസ്തുതകൾ വാർത്തയാകാതെ നിസ്സാരമായ കാര്യങ്ങൾ ഊതിവീർപ്പിച്ച് പാർട്ടിയെപ്പറ്റി ജനങ്ങളിൽ അവമതിപ്പുണ്ടാക്കാനുള്ള തീവ്രശ്രമമാണ് ഒരുവിഭാഗം മാദ്ധ്യമങ്ങൾ നടത്തുന്നത്.
പാർട്ടിയെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളിൽ പ്രകോപനമുണ്ടാക്കി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനുള്ള ഇത്തരക്കാരുടെ പ്രവർത്തനങ്ങളിൽ പ്രകോപിതരാകരുത്. ഇത്തരം ഇടപെടലുകളെ ജനങ്ങളെ അണിനിരത്തി നേരിടണം. അതിനായി മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |