ന്യൂഡൽഹി:കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾ രാഷ്‌ട്രീയമായും നിയമപരമായും നേരിടാൻ സി.പി.എം കേന്ദ്രകമ്മിറ്റിയിൽ ധാരണ. ഗവർണർക്കെതിരെ പ്രസംഗിച്ചതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ രാജിവയ്‌ക്കണമെന്ന ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. കൊടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവു നികത്താൻ പൊളിറ്റ് ബ്യൂറോയിൽ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദനെ ഉൾപ്പെടുത്തിയേക്കും. ഇന്നു ചേരുന്ന പിബി ഇക്കാര്യം ചർച്ച ചെയ്യും. ഇന്നലെ തുടങ്ങിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ ദിവസത്തെ പ്രധാന ചർച്ച കേരള സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. സംസ്ഥാന ഘടകം അവതരിപ്പിച്ച റിപ്പോർട്ടിന്റെ ചർച്ചയിൽ കേന്ദ്രസർക്കാർ നോമിനിയായ ഗവർണർ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ നടത്തുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിലയിരുത്തി. തന്റെ പ്രീതി നഷ്‌ടമായതിനാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണ്. പ്രസംഗത്തിന്റെ പേരിൽ ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് നിർഭാഗ്യകരമാണ്. ഇക്കാര്യങ്ങളിൽ സർക്കാരിന്റെ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തണം. നിയമപരമായും നേരിടണം. ഗവർണറെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്നും നിർദ്ദേശമുയർന്നു. സർവകലാശാലാ ചാൻസലർ എന്ന നിലയിൽ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിവാദങ്ങളിലും കേന്ദ്രകമ്മിറ്റി അതൃപ‌്‌തി രേഖപ്പെടുത്തി. ഗവർണറുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കാനും യോഗത്തിൽ ധാരണയായി. കേന്ദ്ര കമ്മിറ്റി ഇന്നും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |