തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരം രൂക്ഷമാക്കുന്ന ലത്തീൻസഭാനേതൃത്വത്തിന്റെയും സർവകലാശാലാവിഷയത്തിലടക്കം പോര് കനപ്പിക്കുന്ന ഗവർണറുടെയും നീക്കങ്ങളെ ബദൽ പ്രചാരണം നടത്തി ചെറുക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. രണ്ടാം വിമോചനസമര നീക്കമെന്ന വ്യാഖ്യാനം നൽകിയാവും പ്രചാരണം.
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതിനൊപ്പം, മത്സ്യത്തൊഴിലാളികളോട് അനുഭാവമുള്ള സർക്കാരാണെന്ന് ബോദ്ധ്യപ്പെടുത്താനും ശ്രമിക്കും. ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിത്. ഉന്നത വിദ്യാഭ്യാസരംഗത്തെ ശാക്തീകരിക്കാൻ നടത്തിയ ഇടപെടലുകളും പ്രചാരണായുധമാക്കും. ഇടതു മുന്നണിയായിരിക്കും പ്രചാരണം നടത്തുക.
ഗവർണറും ബി.ജെ.പിയും യു.ഡി.എഫും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമാരംഭിച്ചെന്ന ആരോപണം സി.പി.എം ഉയർത്തുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവനയെയും വിമോചനസമരം വീണ്ടും വേണ്ടിവരുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മുന്നറിയിപ്പിനെയും സി.പി.എം ചേർത്തുവായിക്കുന്നു. വിഴിഞ്ഞം സമരം മത്സ്യത്തൊഴിലാളികളെ മറയാക്കി ലത്തീൻ രൂപതയിലെ ചിലർ നടത്തുന്ന വർഗീയനീക്കമാണെന്നും സി.പി.എം ആരോപിക്കുന്നു. മന്ത്രി വി. അബ്ദുറഹ്മാനെതിരെ വികാരി ഫാ. തിയോഡോഷ്യസ് നടത്തിയ അധിക്ഷേപകരമായ പരാമർശത്തിനെതിരെ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചു. ബി.ജെ.പിയെയും അദ്ദേഹം കടന്നാക്രമിച്ചു.
ക്രമസമാധാന പാലനം ശ്രദ്ധിക്കാൻ സർക്കാരിന് സമയമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് വഴിയൊരുക്കാനാണെന്നാണ് സി.പി.എം ആക്ഷേപം. ഈ സർക്കാരിനെ പിരിച്ചുവിടുമെന്ന് പറയുന്നത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാണ്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ വിജയിക്കാതെ അധികാരത്തിലെത്തുന്നവരാണിവർ. ഒരു സീറ്റ് പോലും സർക്കാർ രൂപീകരിക്കാൻ ആവശ്യമില്ലാത്തവരാണ് 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയ സർക്കാരിനെ ആർ.എസ്.എസ് നോമിനിയായ ഗവർണറെ വച്ച് വലിച്ച് താഴെയിടാൻ നോക്കുന്നത്. ഒരേ തൂവൽപക്ഷികളെ പോലെ ഒരേ മുദ്രാവാക്യമാണ് ബി.ജെ.പി പ്രസിഡന്റും കെ.പി.സി.സി പ്രസിഡന്റും മുഴക്കുന്നതെന്നും അതൊന്നും ഇനിയിവിടെ നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |