തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നയപ്രഖ്യാപനപ്രസംഗത്തെ കരുവാക്കി മെരുക്കാമെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ എന്തു നടപടി കൈക്കൊള്ളുമെന്നതിനെ ആശ്രയിച്ചാവണം നയപ്രഖ്യാപനപ്രസംഗം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് എന്നാണ് സി.പി.എം നേതൃത്വത്തിലെ ധാരണ. നേരത്തേ സഭ പാസാക്കിയ ബില്ലുകളുൾപ്പെടെ ഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ്.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനായി സഭാസമ്മേളനം ഒടുവിൽ പാസാക്കിയ രണ്ടു സർവകലാശാലാഭേദഗതി ബില്ലുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം രാജ്ഭവനിലേക്കെത്തിക്കും. സർവകലാശാല വി.സിമാരെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിലെ അംഗസംഖ്യ മൂന്നിൽ നിന്ന് അഞ്ചാക്കുന്ന ബില്ലുൾപ്പെടെയുള്ളവയിൽ ഇതുവരെ ഗവർണർ ഒപ്പുവച്ചിട്ടില്ല. സെപ്തംബറിലെ സഭാസമ്മേളനം പാസാക്കിയതാണിത്. അതിനുമുമ്പു പാസാക്കിയ, മിൽമ ഭരണസമിതിയിൽ നോമിനേറ്റ് അംഗങ്ങൾക്ക് വോട്ടവകാശമുറപ്പിക്കുന്ന സഹകരണസംഘം ഭേദഗതി ബില്ലിലും ഒപ്പുവച്ചിട്ടില്ല. സഭാസമ്മേളനത്തെ പ്രഹസനമാക്കുന്ന തരത്തിൽ ഗവർണർ തുടരുന്ന നിഷേധസമീപനം തിരുത്താതെ അദ്ദേഹത്തോട് അനുരഞ്ജനം വേണ്ടെന്ന നിലപാടിലാണ് ഇടതുമുന്നണിയും സർക്കാരും. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞ ദിവസം രാജ്ഭവനിലെ ഗവർണറുടെ വിരുന്ന് ബഹിഷ്കരിച്ചത്. ഈ സ്ഥിതിയിൽ മാറ്റം വരുത്തേണ്ട സാഹചര്യം വന്നിട്ടില്ലെന്ന് സി.പി.ഐയും കരുതുന്നു. അതുകൊണ്ടാണ് 13ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ നിയമസഭാസമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കാനുള്ള (പ്രറോഗ് ചെയ്യൽ) നടപടിക്ക് മന്ത്രിസഭ മുതിരാതിരുന്നത്. എന്നാൽ, നയപ്രഖ്യാപനം പുതിയ കലണ്ടർ വർഷത്തിൽ പാടേ ഒഴിവാക്കാനുമാകില്ല. അതെത്ര നീട്ടിക്കൊണ്ട് പോകണമെന്ന് സർക്കാരിന് തീരുമാനിക്കാം.
ഗവർണർക്കു മുന്നിൽ അനുനയസാദ്ധ്യത പാടേ അടച്ചിട്ടില്ലെന്ന സൂചന നൽകാനാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ക്രോഡീകരിച്ച് നൽകാൻ അഡിഷണൽ ചീഫ്സെക്രട്ടറി ശാരദ മുരളീധരനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയത്. കഴിഞ്ഞ സഭാസമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കാതിരിക്കുന്ന സാഹചര്യത്തിൽ ജനുവരിയിൽ ചേരുന്ന നിയമസഭാസമ്മേളനം ഇപ്പോഴത്തേതിന്റെ തുടർച്ചയാക്കാനാണ് ശ്രമിക്കുന്നത്.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബിൽ രാഷ്ട്രപതിക്ക് വിടുമെന്ന് നേരത്തേ ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. തന്നെ സംബന്ധിക്കുന്ന കാര്യമായതിനാൽ താനതിൽ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹമെടുത്ത നിലപാട്. യു.ജി.സി മാർഗനിർദ്ദേശങ്ങളുമായി തർക്കമുണ്ടാകാതിരിക്കാനും അത്തരമൊരു പരിശോധന ആവശ്യമാണെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചാൻസലർ നിയമനത്തെക്കുറിച്ച് യു.ജി.സി നിയമത്തിലൊന്നും പറഞ്ഞിട്ടില്ലെന്നതിനാൽ അത് സംസ്ഥാനത്തിനകത്ത് തീരുമാനമെടുക്കേണ്ട വിഷയമാണെന്നാണ് സർക്കാരിനു കിട്ടിയ നിയമോപദേശം. വിദ്യാഭ്യാസം സമവർത്തി പട്ടികയിലുള്ളതായതിനാൽ ഭരണപരമായ കാര്യങ്ങൾ സംസ്ഥാനപരിധിയിലാണെന്നാണ് സർക്കാർ നിലപാട്. സർവകലാശാലകൾ പ്രവർത്തിക്കുന്നത് സംസ്ഥാനങ്ങൾ രൂപീകരിച്ച നിയമങ്ങളുടെ അടിസ്ഥാനത്തിലായതിനാൽ ചാൻസലർനിയമനവും സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്നാണ് സർക്കാർ കരുതുന്നത്.
--ഒഴിവാക്കിയിട്ടില്ല
"നയപ്രഖ്യാപനം സർക്കാർ ഒഴിവാക്കിയിട്ടില്ല. നിയമസഭാസമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനം തീരുമാനിക്കേണ്ടത് സർക്കാരാണ് " സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |