തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാലേകൂട്ടി ഒരുങ്ങാനുള്ള സംഘടനാ പരിപാടികൾ ഇന്നും നാളെയുമായി ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് മുഖ്യ കാരണമായി പാർട്ടി വിലയിരുത്തിയത് രാഹുൽഗാന്ധിയുടെ വയനാട്ടിലെ മത്സരം ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിച്ചതും ശബരിമല യുവതീപ്രവേശന വിധി ഒരു വിഭാഗം വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചുവെന്നതുമാണ്. പിന്നീട് ഗൃഹസമ്പർക്ക പരിപാടിയുൾപ്പെടെ നടത്തി പ്രചാരണം ശക്തമാക്കിയതും ക്ഷേമപരിപാടികളുമാണ് തിരിച്ചടി മറികടന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം സാദ്ധ്യമാക്കിയത്. സംഘടനാ ശാക്തീകരണമാണ് സി.പി.എം കൊച്ചി സമ്മേളനത്തിലുൾപ്പെടെ ചർച്ച ചെയ്തത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രതീക്ഷയാണ് കേരളം. ഇരുപത് സീറ്റിൽ പകുതിയോ കൂടുതലോ നേടി കരുത്ത് കൂട്ടാനാണ് പാർട്ടി ശ്രമം. സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങൾ മറികടക്കാനുള്ള പ്രചാരണപരിപാടികൾ ഏറ്റെടുക്കും. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളോട് നേരിട്ട് വിശദീകരിക്കാൻ ഭവനസന്ദർശനം നടത്തും. മലയോര മേഖലയിലെ ബഫർസോൺ വിവാദത്തിൽ ക്രൈസ്തവസഭകൾ നിലപാട് കടുപ്പിച്ചതും പ്രതിപക്ഷം വിഷയമേറ്റെടുത്തതും സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഇത് മറികടക്കാനാണ് തിടുക്കത്തിലുള്ള ഇടപെടൽ. തിരഞ്ഞെടുപ്പിന് ഒന്നര വർഷത്തോളം ശേഷിക്കെ, കരുതലോടെ ഇടപെട്ട് ജനവികാരം തിരിച്ചുപിടിക്കാനാകും സി.പി.എം ശ്രമിക്കുക.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയോഗം പൂർത്തിയാക്കാത്ത സാംസ്കാരിക നയരേഖ ഇത്തവണ ചർച്ച ചെയ്ത് അംഗീകരിക്കും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാനെതിരായ കേസുകളിൽ അനുകൂല നിലപാട് വന്നതോടെ എപ്പോൾ വേണെങ്കിലും മന്ത്രിസഭയിലേക്ക് അദ്ദേഹം തിരിച്ചുവരാമെന്ന സൂചനയുണ്ട്. അജൻഡയിൽ ഇല്ലെങ്കിലും ചിലപ്പോൾ വിഷയം പരിഗണിച്ചേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |