തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കടുത്തഭാഷയിൽ മറുപടി പറഞ്ഞ് വെല്ലുവിളിക്കുകയും പ്രമുഖ നേതാക്കൾ ഇരുപക്ഷവും ചേർന്ന് പ്രതികരിക്കുകയും ചെയ്തതോടെ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം ഇതുവരെ കാണാത്ത തരത്തിൽ ചൂടുപിടിച്ചു.
അതേസമയം, മുഖ്യമന്ത്രിയെ പ്രതികരിക്കാൻ നിർബന്ധിതനാക്കിയ വാരികയിലെ അഭിമുഖത്തിൽ അദ്ദേഹത്തെ ബ്രണ്ണൻ കോളേജിൽ വച്ച് ആക്രമിച്ചു എന്ന പരാമർശം നടത്തിയിട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു സുധാകരൻ. സുധാകരന് മുഖ്യമന്ത്രി നൽകുന്ന മറുപടി ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
സുധാകരനെ മാത്രം ഉന്നംവച്ചാണ് സി.പി.എം നീക്കമെങ്കിലും ലക്ഷ്യം യു.ഡി.എഫിൽ വിള്ളലുണ്ടാക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടി പറഞ്ഞതും പാർട്ടിയിൽ ആലോചിച്ചിട്ടാണെന്നാണ് വിവരം. തെറ്റിദ്ധാരണയുണ്ടാക്കും വിധം നടത്തിയ അധിക്ഷേപത്തിന് മറുപടി നൽകിക്കഴിഞ്ഞതിനാൽ അതിന്റെ പിന്നാലെ പോയി സുധാകരനെ കേമനാക്കേണ്ടെന്നാണ് നിലപാട്. സുധാകരനെ സി.പി.എം ഭയക്കുന്നുവെന്ന ധാരണ വളർത്താനാണ് യു.ഡി.എഫ് ശ്രമം. തിരഞ്ഞെടുപ്പ് പരാജയത്തിലൂടെ ചോർന്നുപോയ വീര്യം വീണ്ടെടുക്കുകയാണ് അവരുടെ ലക്ഷ്യം. കെ. സുധാകരന്റേത് ക്രിമിനൽ രാഷ്ട്രീയ പശ്ചാത്തലമാണെന്ന് വരുത്താനും സി.പി.എം ശ്രമിക്കുന്നു. കണ്ണൂരിലെ നാല്പാടി വാസു വധക്കേസും മുൻ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണൻ സുധാകരനെതിരെ നടത്തിയ ആക്ഷേപങ്ങളും ജില്ലയിലെ മറ്റൊരു മുതിർന്ന നേതാവായ മമ്പറം ദിവാകരൻ അഭിമുഖത്തിൽ നടത്തിയ വിമർശനങ്ങളും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തിയത് അതിനാലാണ്. അടിക്ക് തിരിച്ചടിയെന്ന മട്ടിൽ ഇന്നലെ മുഖ്യമന്ത്രിയുടേത് ക്രിമിനൽ പശ്ചാത്തലമാണെന്ന് സ്ഥാപിക്കാൻ സുധാകരനും ആരോപണങ്ങളുയർത്തി. പിണറായി വെട്ടിപ്പരിക്കേല്പിച്ചെന്ന് കണ്ടോത്ത് ഗോപിയെ ഒപ്പമിരുത്തി പറയിച്ചതും വാടിക്കൽ രാമകൃഷ്ണൻ വധക്കേസിൽ പിണറായി ഒന്നാം പ്രതിയാണെന്ന് സ്ഥാപിക്കാൻ എഫ്.ഐ.ആർ ഉയർത്തിക്കാട്ടിയതും അതിന്റെ ഭാഗമാണ്.
വെല്ലുവിളിച്ച് സുധാകരൻ
1. പിണറായിയെ ആക്രമിച്ചോ?
പിണറായി വിജയനെ ചവിട്ടി താഴെ ഇട്ടെന്ന് അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. ആ ലേഖകൻ എന്നോട് ചോദിക്കുകയായിരുന്നു. പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പിൽ പറഞ്ഞ ചില കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തത് എന്റെ കുറ്റമല്ല.
2. മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടോ?
ഇക്കാര്യം എന്റെ സുഹൃത്ത് പറഞ്ഞെന്നാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.ആ സുഹൃത്തിന് പേരില്ലേ? ഒരാളുടെ മനസിൽ വിങ്ങിത്തുടിക്കുന്ന അനുഭവം എന്തിന് എഴുതി വായിക്കണം? എന്തുകൊണ്ട് അന്ന് പൊലീസിൽ പരാതി കൊടുത്തില്ല. ഭാര്യയോടുപോലും പറഞ്ഞില്ലത്രെ. ആദ്യം ഭാര്യയോടല്ലേ പറയേണ്ടിയിരുന്നത്? അന്നൊന്നും പറയാതെ ഒരു രാഷ്ട്രീയ ആരോപണമായി ഇപ്പോൾ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയുടെ കസേരയ്ക്കും അന്തസിനും ചേർന്നതല്ല.
3.താങ്കൾക്ക് വിദേശ കറൻസി ഇടപാട് ഉണ്ടോ ?
ഉണ്ടെന്ന് പറയുന്നത് മുഖ്യമന്ത്രിയാണ്. നാലു വർഷം കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അല്ലേ? പത്താം ക്ലാസ് പാസാകാത്ത ഒരു വനിതയെ 3 ലക്ഷം രൂപ ശമ്പളം നൽകി നാല് വർഷം കൊണ്ടുനടന്നത് ആരാണ്? വിദേശത്ത് പോകുമ്പോഴും തിരിച്ച് വരുമ്പോഴും കൂടെയുണ്ടാകും. എന്നിട്ട് ഞാൻ കള്ളക്കടത്തുകാരൻ എന്നു പറയുന്നു.
4.മണൽ മാഫിയ ബന്ധം ഉണ്ടോ?
മാഫിയ ബന്ധം എനിക്കല്ല. നിങ്ങളിൽ നിന്ന് വെടിയുണ്ട പിടിച്ചെടുത്തപ്പോൾ ജസ്റ്റിസ് സുകുമാരൻ പറഞ്ഞത് നിങ്ങൾക്ക് മാഫിയ ബന്ധമുണ്ടെന്നാണ്. വെടിയുണ്ട ഉണ്ടെങ്കിൽ തോക്കും കാണും. തോക്കുള്ളയാളാണോ, ഇതൊന്നുമില്ലാത്ത ഞാനാണോ മാഫിയ?
5. ഫണ്ട് തിരിമറി
ചിറക്കൽ രാജാസ് സ്കൂൾ ഫണ്ട്, രക്തസാക്ഷി സഹായ ഫണ്ട്, ഡി.സി.സി ഓഫീസ് ഫണ്ട് തുടങ്ങിയ ആരോപണങ്ങളൊക്കെ എന്റെ പാർട്ടി അന്വേഷിക്കും. ആരെങ്കിലും പരാതി തന്നാൽ അന്വേഷിച്ച് എന്നെ പ്രതിക്കൂട്ടിൽ കയറ്റാൻ നട്ടെല്ല് കാണിക്കണം.
6. ബ്രണ്ണൻ കോളേജിൽ നഗ്നനായി നടത്തിച്ചോ ?
എന്നെ നഗ്നനായി നടത്തിച്ചുവെന്നത് പിണറായി ദുഃസ്വപ്നം കണ്ടതായിരിക്കാം. സമശീർഷരായ ആരെങ്കിലും ഇക്കാര്യം പറഞ്ഞാൽ ഞാൻ രാഷ്ട്രീയം വിടാം. കെ.എസ്.എഫ് അന്ന് നാമമാത്രമായിരുന്നു. അവരുടെ ചെയർമാൻ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 35 വോട്ടാണ്.മമ്പറം ദിവാകരനും എ.കെ. ബാലനുമൊക്കെ പഠിച്ചത് 1971ലാണ്. പിണറായിയും ഞാനുമായുള്ള പ്രശ്നം 1967ലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |