ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തിൽ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ സി.പി.എം പോളിറ്റ്ബ്യൂറോ അപലപിച്ചു. എൽ.ഡി.എഫ് സർക്കാരിനെ ലക്ഷ്യം വച്ച് ബി.ജെ.പിക്കൊപ്പം ചേർന്ന് കോൺഗ്രസും യു.ഡി.എഫും നടത്തുന്ന നീക്കങ്ങൾക്ക് ജനങ്ങൾ അർഹിക്കുന്ന മറുപടി നൽകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു..
അപകീർത്തി കേസുകൾ പ്രതിപക്ഷത്തെ ആക്രമിക്കാൻ ബി.ജെ.പി ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കുന്നതിന്റെ മറ്റൊരു രീതിയാണിത്. രാഹുലിനെ അയോഗ്യനാക്കിയതിലൂടെ ബി.ജെ.പിയുടെ അസഹിഷ്ണുതയും ഏകാധിപത്യ രീതിയുമാണ് പുറത്ത് വന്നത്. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം, ബി.ജെ.പി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയാണ്. ഉപരാഷ്ട്രപതി, കേന്ദ്ര നിയമമന്ത്രി തുടങ്ങിയവരടക്കം ഈ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നു..
ദേശീയ തലത്തിൽ
വിശാല സഖ്യമില്ല
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസൃതമായായിരിക്കും തിരഞ്ഞെടുപ്പ് സഖ്യങ്ങളെന്ന് യെച്ചൂരി പറഞ്ഞു. കേരളത്തിൽ എൽ.ഡി എഫ് - യു.ഡി.എഫ് മത്സരമാണ്. രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കോടതി നടപടികൾ എങ്ങനെയെന്ന് നോക്കിയ ശേഷം വയനാട് ഉപതിരഞ്ഞടുപ്പിനെക്കുറിച്ച് സംസാരിക്കാം. അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം വൈകുന്നത് സർക്കാരിന് എന്തോ മറയ്ക്കാനുള്ളത് കൊണ്ടാണ്.
ആന്ധ്രാ പ്രദേശിൽ ഉൾപാർട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ പി.ബി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ബി.വി രാഘവലു പൊളിറ്റ്ബ്യൂറോ അംഗമായി തുടരും.
ധ്രുവീകരണം ലക്ഷ്യമിട്ട് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കെതിരായ നീക്കം രാജ്യത്ത് തുടരുകയാണ്. കർണ്ണാടകയിൽ മുസ്ലിം വിഭാഗങ്ങൾക്കുള്ള സംവരണം ബി.ജെ.പി സർക്കാർ ഒഴിവാക്കിയത് ഉദാഹരണമാണ്. ത്രിപുരയിൽ കോൺഗ്രസ് - സി.പി.എം സഹകരണം ഗുണകരമായിരുന്നുവെന്ന് പി.ബി വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നിലപാട്
ഏകപക്ഷീയം: എം.വി. ഗോവിന്ദൻ
ആലപ്പുഴ: കേന്ദ്രത്തിന്റെ എല്ലാ ജനാധിപത്യവിരുദ്ധ നടപടികളെയും കോൺഗ്രസ് എതിർക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി. വനിതാ പ്രസാധകരുടെ കൂട്ടായ്മയായ സമതയുടെ പുസ്തക പ്രകാശന ചടങ്ങ് ആലപ്പുഴ വലിയ ചുടുകാട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മാത്രമാണ് കോൺഗ്രസ് ഉയർത്തുന്നത്. ലക്ഷദ്വീപിലെ അയോഗ്യത അവർ അംഗീകരിക്കുന്നില്ല. ഏത് പാർട്ടി, ഏത് നേതാവ് എന്ന് നോക്കിയല്ല സി.പി.എം പ്രവർത്തിക്കുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസിനെ എതിർക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്നും തങ്ങളുടെ മുഖ്യശത്രു ബി.ജെ.പിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |