തിരുവനന്തപുരം: വനിതാ സിവിൽ പൊലീസ് ഓഫിസർമാരുടെ പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ രണ്ടു മാസം മാത്രം ശേഷിക്കെ അഞ്ചിലൊന്ന് പേർക്ക് പോലും നിയമനം ലഭിച്ചില്ല. 2020 ഓഗസ്റ്റ് 3ന് നിലവിൽ വന്ന 2072 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 597 പുതിയ ഒഴിവുകളും 46 എൻ.ജെ.ഡി ഒഴിവുകളും അടക്കം 643 പേർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയത്. ഇതിൽ 353 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റ് 3നാണ് അവസാനിക്കുന്നത്.
ഇൗ വർഷം ജനുവരിക്ക് ശേഷം പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.അതിനാൽ ഇനി നിയമനം നടക്കാനുള്ള സാദ്ധ്യതയും വിരളമാണ്. അതാണ് ലിസ്റ്റിലുള്ളവുരുടെ ആശങ്കയ്‌ക്ക് കാരണം.
നിർദ്ദേശം നടപ്പായില്ല
ടൂറിസം പൊലീസ് സ്റ്റേഷനുകളിലേക്ക് 109,പൊലീസ് സ്റ്റേഷനുകളിൽ വെൽഫെയർ ഓഫിസർ തസ്തികയിലേക്ക് 467, ജനമൈത്രി പൊലീസ് സ്റ്റേഷനുകളിലേക്ക് 200, ടെക്നോപാർക്കിലേക്ക് 71 എന്നിവ ഉൾപ്പെടെ 20 ശുപാർശകളിലായി ആയിരത്തിലധികം വനിതാ സിവിൽ പൊലീസ് ഓഫിസറുടെ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന നിർദ്ദേശം ആഭ്യന്തരവകുപ്പിന്റെ പക്കലുണ്ട്. എന്നാൽ കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ഇതിലൊന്നും നടപടി ഉണ്ടായിട്ടില്ല.
ഉദ്യോഗാർത്ഥികളുടെ ആവശ്യം
യൂണിഫോം സർവീസിനായി തയാറാക്കുന്ന റാങ്ക് ലിസ്റ്റുകൾക്ക് ഒരുവർഷത്തെ കാലാവധിയാണുള്ളത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ 6 മാസം കൂടി കാലാവധി നീട്ടി കൂടുതൽ നിയമനം നടത്താൻ സർക്കാർ ഇടപെടലുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |