തിരുവനന്തപുരം:കഴക്കൂട്ടത്ത് കെ റെയിൽ വിരുദ്ധ സമരത്തിനിടെ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ ഷാബിറിനെതിരായ നടപടി സ്ഥലം മാറ്റത്തിലൊതുങ്ങി. വകുപ്പ് തല നടപടിയുടെ ഭാഗമായി ഷാബിറിനെ എ.ആർ ക്യാമ്പിലേക്ക് മാറ്റി റൂറൽ എസ്.പി ദിവ്യാ ഗോപിനാഥ് ഇന്നലെയാണ് ഉത്തരവിട്ടത്. കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും അതിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റിയത്. ജോയിയെ ഷാബിർ മുഖത്തടിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നു.
സമരത്തിലെ ബലപ്രയോഗത്തിനിടെയുണ്ടായ യാദൃച്ഛിക സംഭവമായി ഷാബിറിന്റെ ക്രൂര നടപടിയെ പൊലീസ് ലഘൂകരിച്ച് കണ്ടതിന്റെ തെളിവാണ് അച്ചടക്ക നടപടി സ്ഥലം മാറ്റത്തിലൊതുങ്ങിയത്. ഷാബിറിന്റെ പ്രവൃത്തികളാണ് സമരക്കാരെ പ്രകോപിപ്പിക്കാനും പൊലീസും സമരക്കാരുമായി ഏറ്റുമുട്ടാനും കാരണമായത്. പൊലീസുകാരനാണെന്ന ഹുങ്കിൽ ഷാബിർ മുമ്പും നിരവധി ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുകയും പലതവണ സസ്പെഷൻ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഷാബിറിന്റെ പൂർവ്വകാല പ്രവൃത്തികളും ഇയാൾക്കെതിരായ വകുപ്പ് തല നടപടികളും മറച്ചുവച്ചാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസ് സംഘടനയിലെ സ്വാധീനവും അസോസിയേഷൻ നേതാക്കളുടെ ഇടപെടലും അന്വേഷണത്തെയും വകുപ്പ് തല നടപടികളെയും സ്വാധീനിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ സമരക്കാരനെ നേരിട്ടതിന്റെ പേരിൽ ഷാബിർ ക്രൂശിക്കപ്പെട്ടാൽ പൊലീസുകാരുടെ മനോവീര്യം തകരുകയും കെ റെയിൽ സമരമുഖത്ത് പൊലീസ് നിർവീര്യമാകുകയും ചെയ്യുമെന്നാണ് അസോസിയേഷൻ വ്യാഖ്യാനം. സർക്കാരിലും പാർട്ടിയിലും പൊലീസ് അസോസിയേഷൻ നടത്തിയ ശക്തമായ ഇടപെടലാണ് ഷാബിറിന് സംരക്ഷണമൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |