കുളത്തൂപ്പുഴ: ആശുപത്രി ചികിത്സയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസിൽ സഹോദരനൊപ്പം വീട്ടിലേക്ക് വരവേ സീറ്റിലിരുന്ന് ഉറങ്ങിയതിന് കരൾ രോഗിയായ യുവാവിനെ മദ്യപാനിയെന്ന് ആരോപിച്ച് കണ്ടക്ടർ മർദ്ദിച്ചു. ഈ മനോവിഷമത്തിൽ വീട്ടിലെത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ഭാരതീപുരം ശ്രീവിലാസത്തിൽ അനിയാണ് (ഷൈജു-46) ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് സഹോദരൻ സജിയുമൊത്ത് നവംബർ 24ന് വീട്ടിലേക്ക് ട്രാൻ. ബസിൽ യാത്ര ചെയ്യവേ വെമ്പായത്ത് എത്തിയപ്പോഴാണ് സംഭവം. തിരക്ക് കുറഞ്ഞപ്പോൾ അനി പിൻഭാഗത്തെ സീറ്റിൽ കിടന്നുറങ്ങി. ഈ സമയം കണ്ടക്ടർ വന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് സജി പറഞ്ഞു. മദ്യപിച്ച് കിടക്കുകയാണെന്നു പറഞ്ഞ് ടിക്കറ്റ് മെഷീൻ കൊണ്ടായിരുന്നത്രെ മർദ്ദനം. രോഗിയാണെന്നു പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല.
തുടർന്ന് വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ ബസ് എത്തിച്ചു. കണ്ടക്ടറുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തു. എന്നാൽ അനിയും സഹോദരനും പെറ്റിയടയ്ക്കാൻ തയ്യാറായില്ല. അനി രോഗബാധിതനാണെന്ന് പൊലീസിന് ബോദ്ധ്യപ്പട്ടതിന്റെ അടിസ്ഥാനത്തിൽ വിട്ടയച്ചു. സംഭവത്തെ തുടർന്ന് അനി മനോവിഷമത്തിലായി. രോഗം വഷളായതിനെത്തുടർന്ന് വീണ്ടും തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ അനി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അനി ഇന്നലെ രാവിലെ പത്തോടെ മരിച്ചു. അനിയുടെ മരണത്തിന് ഉത്തരവാദി കെ.എസ്.ആർ.ടി.സി കണ്ടക്ടറാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മുഖ്യമന്ത്രിക്ക ഉൾപ്പെടെ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: സുമംഗല. മക്കൾ: അഭിജിത്ത് (13), അഭിനന്ദ് (11)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |