കല്ലറ (തിരുവനന്തപുരം): പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ യുവാവ് ഇണക്കം നടിച്ച് വനത്തിൽ വിളിച്ചുവരുത്തി വെട്ടുകത്തിയുടെ പിൻഭാഗംകൊണ്ട് തലയ്ക്കടിച്ചും കാൽമുട്ടുകൾ ചുറ്റിക കൊണ്ട് അടിച്ചുതകർത്തും കൊലപ്പെടുത്താൻ ശ്രമം. രക്തം വാർന്ന് അവശനിലയിലായിട്ടും ക്രൂരത അവസാനിപ്പിച്ചില്ല. നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. യുവാവിനെ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു.
പാലോട് പെരിങ്ങമ്മല പുള്ളിപ്പച്ച തടത്തരികത്ത് വീട്ടിൽ സോജിയാണ് (42) അറസ്റ്റിലായത്.
മൈലമൂട് വേലംമുക്കിൽ ഷൈനിയാണ് (36) ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ പാലോട് കരിമൺകോട് ഭാഗത്ത് പ്രധാന റോഡിൽ നിന്ന് അരക്കിലോമീറ്റർ അകലെ വനത്തിനോട് ചേർന്ന ഇടവഴിയിലായിരുന്നു സംഭവം. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ഇവിടെ എത്തണമെന്ന് സോജി രാവിലെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിന്റെ വാക്ക് വിശ്വസിച്ചാണ് ഷൈനി എത്തിയത്.
14 വർഷം മുൻപ് വിവാഹിതരായ ഇരുവരും ഒന്നരവർഷമായി പിണങ്ങിക്കഴിയുകയാണ്. കിടപ്പുരോഗിയായ അമ്മയോടും മൂന്നുമക്കൾക്കുമൊപ്പമാണ് ഷൈനി താമസിക്കുന്നത്. മക്കളിൽ ഒരാൾ ഭിന്നശേഷിക്കാരിയാണ്. പിണക്കം തീർക്കാൻ അടുത്തിടെ സോജി ഭാര്യയുമായി ഫോണിൽ ബന്ധപ്പെടുമായിരുന്നു.
ഇന്നലെ സോജി നിർദ്ദേശിച്ച സ്ഥലത്തെത്തിയ ഷൈനിയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് സോജി കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നിലത്തു വീണപ്പോഴാണ് ഇരു കാൽമുട്ടുകളും അടിച്ചുതകർത്തത്. പാങ്ങോട് പൊലീസ് പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |