
കാസർകോട്: സ്ത്രീധന പീഡനത്തെ തുടർന്നുള്ള ഒത്തുതീർപ്പ് ചർച്ചയ്‌ക്കിടെ, ഭർതൃവീട്ടിൽ യുവതി സ്വന്തം ബന്ധുക്കളുടെ മുന്നിൽ ആസിഡ് കുടിച്ച് ജീവനൊടുക്കി. ബദിയടുക്ക ചെർളടുക്കയിലെ അബ്ബാസ് - സഫിയ ദമ്പതികളുടെ മകൾ ഫാത്തിമത്ത് സുഫൈദയാണ് (24) ചെങ്കള പാണലത്തെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. യുവതിയുടെ മാതാവിന്റെയും സഹോദരന്റെയും മുന്നിലായിരുന്നു കടുംകൈ.
സംഭവത്തിൽ ഭർത്താവ് ആദിലിനെ (27) വിദ്യാനഗർ ഇൻസ്‌പെക്ടർ എം.പി. വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ യുവതി വിളിച്ചതനുസരിച്ചാണ് മാതാവും സഹോദരൻ എം.കെ. അബ്ദുൾ വാസിലും ഭാര്യയും ആദിലിന്റെ വീട്ടിലെത്തിയത്. സംസാരത്തിനിടെ ആദിലിൽ യുവതിക്ക് നേരെ തിരിയുകയും മൊബൈൽ ഫോൺ തട്ടിപ്പറിച്ച് എറിയുകയും ചെയ്തു. ഇതേത്തുടർന്നാണ് സുഫൈദ ഫ്ളോർ കഴുകാനും തുരുമ്പ് കളയാനുമുപയോഗിക്കുന്ന ആസിഡെടുത്തു കുടിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ 12.30ന് മരിച്ചു. ഇവർക്ക് രണ്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും സുഫൈദയെ മാനസികവും ശാരീരികവുമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹോദരൻ എം.കെ. അബ്ദുൾ വാസിൽ പൊലീസിന് മൊഴി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത വിദ്യാനഗർ പൊലീസ് അന്വേഷണമാരംഭിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെയും മൊഴി ശേഖരിച്ചാണ് ആദിലിനെ അറസ്റ്റ് ചെയ്തത്.
വിവാഹ വാർഷികത്തിൽ ദുരന്തം
ആദിലും ഫാത്തിമത്ത് സുഫൈദയും തമ്മിലുള്ള പ്രണയ വിവാഹം കഴിഞ്ഞതിന്റെ ഒന്നാം വാർഷികദിനമാണ് ഇന്ന്. ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നതായും പലതവണ യുവതി സ്വന്തം വീട്ടിൽ പോയി നിന്നിരുന്നതായും വിദ്യാനഗർ ഇൻസ്‌പെക്ടർ എം.പി. വിനീഷ് കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |