ശ്രീകാര്യം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിയെടുത്ത കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ശ്രീകാര്യം മഠത്തുനട സ്വദേശി സുമേഷ് (28), മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജ് (40), പേരൂർക്കട ചെട്ടിവിളാകം സ്വദേശി വിനുകുമാർ (43), കുടപ്പനക്കുന്ന് പാതിരിപ്പള്ളി സ്വദേശി അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ഇവരെ മെഡിക്കൽ കോളേജിനു സമീപത്തെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി പിടിയിലാകാനുണ്ട്.
ബുധനാഴ്ച രാവിലെ 11.30നാണ് ആർ.എസ്.എസ് കാര്യവാഹക് ശ്രീകാര്യം കല്ലംപള്ളി സ്വദേശി രാജേഷിനെ വെട്ടിക്കൊന്ന കേസിൽ ജാമ്യത്തിലുള്ള നാലാം പ്രതി എബിയെ രണ്ടു ബൈക്കുകളിലും ഒരു കാറിലുമായെത്തിയ സംഘം വെട്ടിയത്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജിന്റെ കാറിലും ബൈക്കുകളിലുമാണ് അക്രമികളെത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതികൾ സഞ്ചരിച്ച കാറും ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൗൺസിലറുമായ എൽ.എസ്. സാജുവിനെ ആക്രമിച്ച കേസിലെ പ്രതിയാണ് സുമേഷ്.
അറസ്റ്റിലായവരിൽ ചിലർ ആർ.എസ്.എസ് അനുഭാവികളും കല്ലംപള്ളി രാജേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള എബി അപകടനില തരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |