ചാത്തന്നൂർ: ജനിച്ച നിമിഷംതന്നെ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച ഊഴായ്ക്കോട് സ്വദേശി രേഷ്മയെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ വിചാരണാ നടപടി ആരംഭിക്കാൻ അന്വേഷണ സംഘത്തിന്റെ ആലോചന. ഇതിന്റെ ഭാഗമായി 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മാതാവിനെ തിരിച്ചറിഞ്ഞതിന് പിന്നാലെ ജൂൺ 22നാണ് രേഷ്മയെ പൊലീസ് അറസ്റ്റുചെയ്തത്. രേഷ്മയുടെ വെളിപ്പെടുത്തൽ പോലെ ഫേസ് ബുക്ക് കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെയും നിഗമനം. ഇത് ഉറപ്പിക്കാനായി രേഷ്മയുടെ ഫേസ്ബുക്ക് ചാറ്റിന്റെ വിശദാംശങ്ങൾ ലഭിക്കണം. ഫേസ്ബുക്കിൽ നിന്ന് ഈ വിവരങ്ങൾ വൈകാതെ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. വിവരം കിട്ടാൻ താമസിച്ചാൽ കുറ്റപത്രം സമർപ്പിക്കലും വൈകിയേക്കും. ഫേസ്ബുക്കിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് പാരിപ്പള്ളി ഇൻസ്പെക്ടർ അൽ ജബ്ബാർ പറഞ്ഞു.
രേഷ്മ വനിതാ ജയിലിൽ
രേഷ്മയുടെ ആദ്യറിമാൻഡ് ജൂലായ് 5ന് അവസാനിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ തുടർന്ന് ജാമ്യം നിഷേധിക്കപ്പെട്ട രേഷ്മ ഇപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിലാണ്. അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച ജയിലിലെത്തി ഒരു റൗണ്ട് ചോദ്യം ചെയ്തിരുന്നു. രേഷ്മയ്ക്ക് ജാമ്യം അനുവദിക്കാൻ ബന്ധുക്കളാരും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |