കൊല്ലം: അമ്മയ്ക്ക് വിളമ്പിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ച ഗൃഹനാഥൻ പിടിയിൽ. ശക്തികുളങ്ങര കുരീപ്പുഴ കിഴക്കേ തെക്കതിൽ വീട്ടിൽ വിജയകുമാറാണ് (48) പിടിയിലായത്. എഴുകോൺ അമ്പലത്തുംകാല കാക്കക്കോട്ടൂർ മോഹനം വീട്ടിൽ റാണി (47), മക്കളായ അരുൺ (26), ആദിഷ് എന്നിവർക്കാണ് പരിക്കേറ്റത്.
20ന് രാത്രി ഒൻപത് മണിയോടെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന പേരൂർ പണ്ടാരക്കുളത്തിന് സമീപം കുറ്റിയിൽ മേലതിൽ വീട്ടിലായിരുന്നു സംഭവം. വിജയകുമാർ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. വസ്തുസംബന്ധമായ പ്രശ്നങ്ങളാണ് എപ്പോഴും വിഷയം. സംഭവ ദിവസം അമ്മയ്ക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലിയാണ് വഴക്കുണ്ടായത്. വാളുകൊണ്ടുള്ള വെട്ടേറ്റ് റാണിയുടെ ഇരുകൈകൾക്കും സാരമായി പരിക്കേറ്റു. പൊലീസെത്തിയാണ് റാണിയെയും മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യ വകുപ്പ് ജീവനക്കാരിയായ റാണിയുടെ രണ്ടാം ഭർത്താവാണ് വിജയകുമാർ. ആദ്യവിവാഹത്തിലെ മകനാണ് അരുൺ. വിജയകുമാറുമായുള്ള ബന്ധത്തിലെ മകനാണ് ആദിഷ്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ വിജയകുമാറിനെ കരിക്കോട് നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ മുഹമ്മദ് ഖാൻ, എസ്.ഐമാരായ അനീഷ്, ജയൻ കെ. സക്കറിയ, സന്തോഷ്, എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സി.പി.ഒ ഗോപൻ, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |